തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ ദാരുണ സംഭവം ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല എത്തിനില്‍ക്കുന്ന അതിഭീകരമായ അവസ്ഥയ്‌ക്ക് തെളിവാണ്. ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ എത്തിയിട്ട് കിടക്ക പോലും കിട്ടിയില്ലെന്നും, തുണിവിരിച്ചാണ് കിടന്നതെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ പറയുന്നു. ആശുപത്രി ജീവനക്കാര്‍ അങ്ങേയറ്റം നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും, വേദന സഹിക്കാന്‍ കഴിയാതെ വന്നിട്ടും മരുന്നു പോലും നല്‍കിയില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു. അഞ്ചു ദിവസമാണ് ഹതഭാഗ്യനായ ഈ മനുഷ്യന് വേദന സഹിച്ച് ആശുപത്രിയുടെ തറയില്‍ കിടക്കേണ്ടിവന്നത്. രക്ഷിക്കണമെന്ന് പലതവണ കേണപേക്ഷിച്ചിട്ടും മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലത്രേ. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റാന്‍ തയ്യാറായത്. അവസാനം, സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു.
ഒരു മനുഷ്യജീവിയോട് മഹാക്രൂരതയാണ് ആശുപത്രി അധികൃതര്‍ കാണിച്ചതെന്ന് വ്യക്തം. എത്രയും വേഗം ആന്‍ജിയോഗ്രാം ചെയ്തിരുന്നെങ്കില്‍ ഈ ജീവന്‍ രക്ഷിക്കാമായിരുന്നു. ഐസിയുവിലേക്ക് മാറ്റിയപ്പോള്‍ കാണാന്‍ അനുവദിക്കാതിരുന്ന രോഗിയുടെ മൃതദേഹമാണ് പിന്നീട് ബന്ധുക്കള്‍ക്ക് മോര്‍ച്ചറിയില്‍ കാണാന്‍ കഴിഞ്ഞത്. അതീവ ഗുരുതരമായ കൃത്യവിലോപമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ബോധപൂര്‍വ്വമായ നരഹത്യ എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കണം. ഒരു നായയുടെ പരിഗണന പോലും ലഭിക്കുന്നില്ലെന്ന്, മരിക്കുന്നതിനു മുന്‍പ് രോഗി സുഹൃത്തിനോട് ഫോണില്‍ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. കൊടുംക്രൂരതയുടെ സാക്ഷ്യമാണിത്.
ഈ ദാരുണ സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ക്കും ആരോഗ്യമന്ത്രിക്കും എന്താണ് പറയാനുള്ളത്? എകെജി സെന്ററില്‍ നിന്നുള്ള ക്യാപ്‌സൂളിന് കാത്തിരിക്കുകയായിരിക്കും അവര്‍. ഒറ്റപ്പെട്ട സംഭവം എന്ന പ്രതികരണം മുഖ്യമന്ത്രി മുതല്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വരെയുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കാം. ആശുപത്രി തന്നെ വലിയൊരു മോര്‍ച്ചറിയായി മാറുന്ന വിധത്തില്‍ എന്തൊക്കെ സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. ചികിത്സാ പിഴവുകളുടെ പരമ്പര തന്നെ സംഭവിച്ചു. ഇക്കാരണത്താല്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ചിലര്‍ ആജീവനാന്തം അംഗവിഹീനരായി. എന്നിട്ടും ആരോഗ്യ കേരളം സുന്ദര കേരളമാണെന്ന് വാദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ചികിത്സാമേഖല ലോകോത്തരമാണെന്നും സമ്പന്നരായവര്‍ പോലും സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്നും പറയാന്‍ നാണമില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഇതേയാള്‍ പക്ഷേ ചികിത്സിക്കാന്‍ പോകുന്നത് അമേരിക്കയിലും! ലോകോത്തര കാപട്യം എന്നല്ലാതെ എന്തു പറയാന്‍.
അണിഞ്ഞൊരുങ്ങി നടക്കലാണ് ആരോഗ്യ മന്ത്രിയുടെ പണിയെന്ന് കരുതുന്ന ഒരാള്‍ക്ക് കീഴില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ഈ മന്ത്രി എംഎല്‍എയായതും മന്ത്രിയായതുക്കെ ചില പ്രത്യേക പരിഗണനയിലാണല്ലോ. ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്‌ക്ക് മോചനം ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. കാരണം ഭരണക്കാരുടെ മുന്‍ഗണന മറ്റു ചിലതാണ്. ഇവരെ അധികാരത്തില്‍ നിന്ന് പിടിച്ചുമാറ്റുക എന്നതാണ് ഈ ദയനീയ അവസ്ഥയ്‌ക്ക് ഒരേയൊരു പരിഹാരം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥകൊണ്ട് ഒരു ജീവന്‍ പൊലിഞ്ഞതിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കുറ്റക്കാര്‍ക്കു കര്‍ശന ശിക്ഷ ലഭിക്കണം. അല്ലെങ്കില്‍ ആശുപത്രിയിലെ നരഹത്യകള്‍ അവസാനിക്കില്ല.
















