ധാക്ക: കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഭരണ അട്ടിമറിക്കിടെ ഭാരതത്തിൽനിന്ന് ഒരു ഫോൺ വിളി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കിട്ടി. പിന്നീടുണ്ടായിരുന്ന 10 മിനിട്ടിനിടയിലെ നിർണ്ണായക തീരുമാനം ശരിയായതിനാലാണ് ഇന്ന് ഷെയ്ഖ് ഹസീന ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ അവർക്ക് അച്ഛന്റെ ഗതി വന്നേനെ. പ്രധാനമന്ത്രിയായിരുന്ന അച്ഛൻ മുജീബ് റഹ്മാനെ ജനക്കൂട്ടം ആക്രമിച്ച് തല്ലിക്കൊല്ലുകയായിരുന്നു.
ദീപ് ഹാൽഡർ, ജയ്ദീപ് മജുംദാർ, ഷാഹിദുൽ ഹസൻ ഖോകോൺ എന്നിവർ ചേർന്ന് രചിച്ച ‘ഇൻഷാ അള്ള ബംഗ്ലാദേശ്: ദി സ്‌റ്റോറി ഓഫ് ആൻ അൺഫിനിഷ്ഡ് റെവല്യൂഷൻ’ എന്ന പുസ്തകത്തിലാണ് ആ വിവരം.
ബംഗ്ലാദേശിൽ യുവാക്കൾ നയിച്ച പ്രതിഷേധങ്ങൾ ആഗസ്ത് 5 ന് അക്രമാസക്തമായി. ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ജനക്കൂട്ടം അതിക്രമിച്ചു കയറി.
പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭനിലുണ്ടായിരുന്ന ഷെയ്ഖ് ഹസീനയ്‌ക്ക് ഒരു ഫോൺ വിളികിട്ടി. സീനക്ക് നന്നായി അറിയാവുന്ന ഒരു മുതിർന്ന ഭാരതീയ ഉദ്യോഗസ്ഥനിൽ നിന്നായിരുന്നു ഫോൺ വിളി. സംഭാഷണത്തിന് മിനിറ്റുകൾക്കുള്ളിൽ ഹസീന ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചു. ജനക്കൂട്ടം തന്റെ വസതിയിൽ എത്തുന്നതിന് കഷ്ടിച്ച് 20 മിനിറ്റ് മുമ്പ് അവർ ഹെലികോപ്റ്ററിൽ രക്ഷപ്പെടുകയായിരുന്നു. ഒരു കാർഗോ വിമാനത്തിൽ കയറി ഭാരതത്തിലേക്ക് എത്തി. ഉച്ചയ്‌ക്ക് 1:30 ന് ആയിരുന്നു ആ ഫോൺവിളി. അത് ലഭിച്ചില്ലായിരുന്നുവെങ്കിൽ, ഹസീനയ്‌ക്ക് സ്വന്തം പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ അതേ വിധി നേരിടേണ്ടിവന്നേനെ എന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വഹിച്ചുവരുന്ന ഏത് വിമാനത്തിനും സ്വന്തം വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകിയിരുന്നു.
2024 ആഗസ്ത് 5 ന് ഉച്ചയ്‌ക്ക് 1:30 വരെ ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വക്കർ ഉസ്‌സമാനും വ്യോമസേന, നാവികസേനാ മേധാവികളും ചേർന്ന് ശ്രമിച്ചെങ്കിലും ‘ധൈര്യശാലിയായ’ ഹസീന രാജ്യം വിട്ടുപോകാൻ തയ്യാറായില്ല എന്ന് പുസ്തകം അവകാശപ്പെടുന്നു. സഹോദരി ഷെയ്ഖ് റെഹാനയെ ഒളിച്ചോടാതിരിക്കാനുള്ള കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹസീന ശ്രമിച്ചു. ഭാരതത്തിലേക്ക് പോകൂ എന്ന് അമേരിക്കയിൽ കഴിയുന്ന മകൻ സജീബ് വാജെദ് പറഞ്ഞു. അപ്പോഴൊന്നും തീരുമാനമെടുക്കാൻ ഹസീന തയാറായില്ല. ഭ്രാന്തമായ ആവേശത്തിൽ ജനക്കൂട്ടം ഗണഭവനിലേക്ക് മുന്നേറുകയകായിരുന്നു. ‘സ്വന്തം രാജ്യം വിടുന്നതിനേക്കാൾ മരിക്കുമെന്ന്’ പറഞ്ഞ് ഹസീന വീട് വിടാൻ വിസമ്മതിച്ചു.
അതിനിടയിലാണ് ഭാരതത്തിൽനിന്നുള്ള നിർണായകമായ ഫോൺ വിളിചെന്നത്. വിശ്വസനീയനായ ആ ഭാരത ഉദ്യോഗസ്ഥന്റെ ഫോൺ വിളിയിലൂടെ വ്യക്തമായ സന്ദേശം കിട്ടിയതിനു ശേഷമാണ് ഹസീന ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചത്.
പോകുന്നതിനുമുമ്പ്, ഒരു പ്രസംഗം റെക്കോഡ് ചെയ്യാൻ ഹസീന അനുമതി തേടി, പക്ഷേ ജനക്കൂട്ടം ഗണഭവനത്തിലേക്ക് ഇരച്ചുകയറിയതിനാൽ സൈനിക മേധാവികൾ അവരുടെ അഭ്യർത്ഥന നിരസിച്ചു.
ഒടുവിൽ ഹസീന ഭാരതത്തിലെത്തി, ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ വന്നിറങ്ങി, അന്നുമുതൽ അവർ ഭാരതത്തിൽ പ്രവാസത്തിലാണ്.
















