ഒരു നിലവിളക്കെങ്കിലും തെളിയിക്കാത്ത ക്ഷേത്രങ്ങളുണ്ടാകില്ല ഈ ലോകത്ത്. എന്നാൽ നിലവിളക്കുകൾ ഉണ്ടാക്കുന്ന ക്ഷേത്രം ഇവിടെ മാത്രമേയുണ്ടാകൂ. തിരുനെൽവേലി ജില്ലയിലെ തെങ്കാശിയിൽ നിന്ന് മുപ്പതു കിലോമീറ്റർ യാത്ര ചെയ്താൽ മതി മാന്നാർ കോവിലിലേക്ക്.
മാന്നാർ കോവിലിന്റെ നിർമാണം ആഴ്‌വാർ കാലത്താണെന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ആഴ്‌വാർ സാമ്രാജ്യത്തിലെ അവസാനത്തെ കണ്ണിയെന്നു മുപ്പതു വർഷം ജീവിച്ചതും സമാ ധിയായതും ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു തെളിവായി ആഴ്‌വാർ സമാധിയുമുണ്ട് ക്ഷേത്രത്തിൽ. അതുകൊണ്ടു തന്നെ ക്ഷേത്ര നിർമാണം ആ കാലത്താണെന്നു വിശ്വസിക്ക പ്പെടുന്നു. മാത്രമല്ല ആഴ്‌വാർക്ക് പ്രത്യേക പൂജകൾ ഇവിടെ ഇപ്പോഴും നടക്കുന്നുണ്ട്.
ഒരു ക്ഷേത്രത്തിനു വേണ്ടതൊക്കെ സ്വന്തമായി ഉണ്ടാക്കണമെന്ന രാജകൽപ്പനയായിരിക്കണം മാന്നാർ കോവിലിലെ നിലവിളക്ക് നിർമാണത്തിനു പിന്നിലെന്നാണ്് വിശ്വാസികൾ പറയുന്നത്. ക്ഷേത്ര ആവശ്യങ്ങൾക്കുളള പൂവുകൾക്കു വേണ്ടി പൂന്തോട്ടം മുതൽ ക്ഷേത്ര ജീവനക്കാർക്കു താമസിക്കാനുളള കെട്ടിടങ്ങൾ വരെ മാന്നാർ കോവിലിൽ ഒരു കാലത്ത് ഉണ്ടായിരുന്നു. േക്ഷത്രത്തിനു ചുറ്റും ഇപ്പോൾ താമസിക്കുന്നവരിൽ കൂടുതലും അമ്പലവാസികളാണ്.
ക്ഷേത്രത്തിന് ആവശ്യമുളളതിൽ കൂടുതൽ നിലവിളക്കുകൾ ഉണ്ടാക്കപ്പെട്ടതോടെ വിളക്കു നിർമിക്കുന്നവർക്ക് തൊഴിലില്ലാതെയായി. ഈ പ്രതിസന്ധി പരിഹരിക്കാൻ ആദ്യമാദ്യം തൊട്ടടുത്തുളള ക്ഷേത്രങ്ങൾക്ക് ആവശ്യമായ നിലവിളക്ക് വിതരണം ചെയ്തു. പിന്നീട് ക്ഷേത്രത്തിനു പുറത്തേക്ക് നിലവിളക്കു കൊണ്ടു പോകാനുളള അനുമതിയായി. അതോടെ മാന്നാർ കോവിലിനെ ചുറ്റിപ്പറ്റി നിലവിളക്കു നിർമാണം കുടിൽ വ്യവസായം പോലെ തഴച്ചു വളർന്നു. അങ്ങനെയാണ് മാന്നാർ കോവിലിനു ചുറ്റും നിലവിളക്കു നിർമാണ തെരുവുകൾ രൂപം കൊണ്ടെതെന്ന് തലമുറകളായി പറഞ്ഞു വരുന്നു.
‘ആയിരം വർഷങ്ങളുടെ പഴക്കമുണ്ടാകാം ക്ഷേത്രത്തിന്. പൂജയും തേവാരവും പാരമ്പര്യമാണ്. മാത്രമല്ല ഇതുപോലെയുളള ക്ഷേത്രഘടന ഇപ്പോൾ കാണാൻ തന്നെയില്ല. ഇപ്പോഴത്തെ പെരിയനമ്പി നരസിംഹഗോപാലൻ പറയുന്നു. മൂന്നു തട്ടുകളായി ഉയർന്നു പോകുന്നതാണ് ക്ഷേത്രത്തിന്റെ ഘടന. അതുകൊണ്ട് മണിഗോപുരം വരെ തൊട്ടടുത്തു നിന്നു കാണാൻ കഴിയും. മൂന്നു ഭാവത്തിലുളള പ്രതിഷ്ഠയുളള മാന്നാർ കോവിൽ വേദനാരായണ സ്വാമിക്ഷേത്രം എന്നു കൂടി അറിയപ്പെടുന്നു. അറിവിന്റെ കേദാരമായി, ജ്ഞാനത്തിന്റെ പ്രകാശമായി, നൂറ്റാണ്ടുകളുടെ സാക്ഷ്യവുമായി നിലനിൽ ക്കുകയാണ് ഈ അനന്തക്ഷേത്രം.
സീതാസമേതനായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ലക്ഷ്മണൻ, ഭരതശത്രുഘ്നന്മാർ അങ്ങനെ ദൈവപരമ്പരകൾ തന്നെയുണ്ട് ഏക്കറുകളോളം പരന്നു കിടക്കുന്ന ഈ ക്ഷേത്രത്തിൽ.
ആഴ്‌വാർ പൂജയുണ്ടെങ്കിലും മഹാവിഷ്ണു പ്രതിഷ്ഠയാണു മുഖ്യം. മഹാവിഷ്ണുവിന്റെ മൂന്നു ഭാവങ്ങൾ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ശയന പ്രതിഷ്ഠയോടു സാമ്യ മുളളതാണ് ഇത്. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടെന്നു പറയുമ്പോൾ ശയനപ്രതിഷ്ഠയുളള പത്മനാഭസ്വാമി ക്ഷേത്രവുമായി സാമ്യപ്പെടുന്നുണ്ട് മാന്നാർ കോവിലും. മാത്രമല്ല ആവണി അവിട്ടമാണ് ഇവിടുത്തെ ആഘോഷങ്ങളിൽ പ്രധാനം. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആവണി അവിട്ടം പ്രധാനമാണ്. കൽപ്പാത്തിയിലും മൂകാംബികയിലുമൊക്കെ നടക്കുന്ന രഥോത്സവങ്ങൾക്കു തുല്യമായ ഉത്സവവും ഇവിടെ നടക്കാറുണ്ട്. ക്ഷേത്രപരിസരത്ത് രഥം സൂക്ഷിച്ചിരിക്കുന്നതും കാണാം.
മാന്നാർ കോവിലിന്റെ മലയാളി ബന്ധത്തിനു മറ്റൊരു തെളിവ് ഇവിടുത്തെ ഓണാഘോഷമാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഓണത്തിന് വിശേഷാൽ പൂജകൾ നടക്കുന്നതു പോലെ തന്നെ മാന്നാർ കോവിലിലും ഓണത്തിന് വിശേഷാൽ പൂജകളുണ്ട്
ക്ഷേത്രത്തിന് ചുറ്റും ചെറിയ ചെറിയ പ്രദേശങ്ങളായി പരന്നു കിടക്കുകയാണ് നിലവിളക്ക് ഉണ്ടാക്കുന്ന തെരുവുകൾ. തെക്കേത്തെരുവ്, വടക്കേത്തെരുവ്, പടിഞ്ഞാറുമൂല എന്നിങ്ങനെയാണ് ഓരോ തെരുവും അറിയപ്പെടുന്നത്. അഗ്രഹാര തെരുവുകളെ ഓർമ്മിപ്പിക്കുന്നതാണ് ഇവയും. ഓരോ വീടിനു മുന്നിലും സ്വർണം പോലെ തിളങ്ങുന്ന നിലവിളക്കുകൾ നിരത്തിവച്ചിട്ടുണ്ടാകും.
ഇവിടെ ഉണ്ടാക്കുന്ന നിലവിളക്കിന്റെ രൂപത്തിൽ വ്യത്യാസമുണ്ട് മലയാളികൾ പൊതുവെ അഞ്ചു തിരിയിട്ട നിലവിളക്കുകളാണ് ഉപയോഗിക്കുന്നത്. തമിഴ്നാടിന്റെ മറ്റുഭാഗങ്ങളിലും അഞ്ചു തിരിയിട്ട നിലവിളക്ക് ഉപയോഗിക്കുന്നു. എന്നാൽ മാന്നാർ കോവിലിലും പരിസരങ്ങളിലും പൊതുവെ നാലു തിരിയിട്ട നിലവിളക്കുകളാണ് ഉപയോഗിക്കുന്നത്. തിരുനെൽവേലി ജില്ലയിൽ പൊതുവേ ഈ പ്രവണതയുണ്ട്. അതുകൊണ്ടു തന്നെ മാന്നാർ കോവിലിൽ ഉണ്ടാക്കുന്ന നിലവിളക്കുകളിൽ കൂടുതലും തിരുനെൽവേലി ജില്ലയിലും പരിസരങ്ങളിലുമാണ് വിറ്റഴിക്കുന്നത്
















