പെഷവാർ : പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സ്വാത് മുതൽ തക്സില വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന പുരാവസ്തു ഗവേഷണങ്ങളിൽ എട്ട് പുരാതന സ്ഥലങ്ങൾ കണ്ടെത്തി. ഖൈബർ പഖ്തുൻഖ്വ പുരാവസ്തു ഡയറക്ടറേറ്റുമായി സഹകരിച്ച് ഇറ്റാലിയൻ പുരാവസ്തു ഗവേഷകരാണ് ഈ പുരാതന സ്ഥലങ്ങൾ കണ്ടെത്തിയത്.
സ്വാതിലെ ബാരിക്കോട്ടിൽ ഏകദേശം 1,200 വർഷം പഴക്കമുള്ള ഒരു ചെറിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ സാംസ്കാരിക, നാഗരിക പൈതൃകത്തിന്റെ അപൂർവ തെളിവാണ് ഈ ക്ഷേത്ര അവശിഷ്ടങ്ങൾ. ബാരിക്കോട്ടിൽ (പുരാതന ബാസിറ) നടത്തിയ ഖനനത്തിനിടെ ഒരു ചെറിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇറ്റാലിയൻ പുരാവസ്തു മിഷന്റെ ഡയറക്ടർ ഡോ. ലൂക്ക പറഞ്ഞു. ക്ഷേത്രത്തിനും ചുറ്റുമുള്ള പുരാവസ്തു പാളികൾക്കും ചുറ്റും ഒരു സംരക്ഷിത ബഫർ സോൺ സ്ഥാപിക്കുന്നതിനായി ഖനന പ്രദേശം സ്വാത് നദിയിലേക്ക് വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ചരിത്രാതീത കാലം മുതൽ ഇസ്ലാമിക കാലഘട്ടം വരെ ഈ സ്ഥലങ്ങൾ തുടർച്ചയായി ജനവാസമുള്ളതായി പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗസ്‌നവിദ് കാലഘട്ടത്തിലെ ഒരു കോട്ടയാണ് പ്രധാന കണ്ടെത്തലുകളിൽ ഒന്ന്. ഇറ്റാലിയൻ പുരാവസ്തു ഗവേഷകർ, പ്രാദേശിക അധികാരികളുമായി സഹകരിച്ച് ഖൈബർ പഖ്തൂൺഖ്വയിൽ ഇതുവരെ 50-ലധികം പുരാവസ്തു സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശിലായുഗം, മഹാനായ അലക്സാണ്ടറുടെ കാലം, ബുദ്ധമതം, ഹിന്ദു ഷാഹി രാജവംശം, ഹെല്ലനിസ്റ്റിക് കാലഘട്ടം, ആദ്യകാല ഇസ്ലാമിക കാലഘട്ടം എന്നിവയിലുടനീളമുള്ളതാണ് ഈ കണ്ടെത്തലുകളെന്ന് ഗവേഷകർ ഒന്നടങ്കം പറഞ്ഞു.
അതേ സമയം “ഖൈബർ പാത്ത് പ്രോജക്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഈ മൂന്ന് വർഷത്തെ സംരംഭത്തിന് കീഴിൽ 400-ലധികം പ്രാദേശിക തൊഴിലാളികൾക്ക് ഉത്ഖനനം, സംരക്ഷണം, പൈതൃക മാനേജ്മെന്റ് എന്നിവയിൽ പ്രായോഗിക പരിശീലനം ലഭിക്കും. കൂടാതെ തൊഴിലവസരങ്ങളും ലഭിക്കും. ജൂൺ 1-ന് ആരംഭിച്ച ഈ പദ്ധതി പ്രവിശ്യയിലെ പ്രാദേശിക വികസനം, ബിസിനസ് ശേഷി വർദ്ധിപ്പിക്കൽ, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ സ്ഥലങ്ങളിൽ പലതിലും ഖനന പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
















