പാട്ന : ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് ചൊവ്വാഴ്ച സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായം പ്രഖ്യാപിച്ചു. ബീഹാറിൽ തന്റെ സഖ്യം അധികാരത്തിൽ വന്നാൽ കർഷകർക്ക് വിപുലമായ പിന്തുണയും തേജസ്വി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ തേജസ്വി യാദവ് ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
“ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ (ജനുവരി 14) മായ് ബഹിൻ മാൻ യോജനയ്‌ക്ക് കീഴിലുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ഒരു വർഷം മുഴുവൻ 30,000 രൂപ നിക്ഷേപിക്കും,” – തേജസ്വി പറഞ്ഞു.
ആർജെഡിയും കോൺഗ്രസും അവരുടെ സംയുക്ത തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉറപ്പുനൽകിയ മായ് ബഹിൻ മാൻ യോജന പ്രകാരം മഹാസഖ്യം ബീഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സാമ്പത്തികമായി ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകാനാണ് ലക്ഷ്യമിടുന്നത്.
നേരത്തെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംരംഭകത്വ, സ്വയം തൊഴിൽ സംരംഭത്തിന്റെ ഭാഗമായി 25 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം ക്രെഡിറ്റ് ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് യാദവിന്റെ ഈ പ്രതിജ്ഞ. പ്രതിപക്ഷത്തിന്റെ സ്ത്രീ കേന്ദ്രീകൃത പ്രചാരണ പ്രഖ്യാപനത്തിന് എതിരായിട്ടാണ് തേജസ്വിയുടെ ഈ നീക്കം.
കൂടാതെ സംസ്ഥാനത്തെ കർഷകർക്ക്, ജലസേചനത്തിന് സൗജന്യ വൈദ്യുതിയും പ്രധാന വിളകൾക്ക് ഉയർന്ന വിലയും യാദവ് വാഗ്ദാനം ചെയ്തു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 6 ന് നടക്കും. ഇന്ന് പ്രചാരണത്തിന്റെ അവസാന ദിവസമാണ്.
















