വാഷിംഗ്ടണ്‍ : യുദ്ധത്തിന്റെ കളികള്‍ പുടിന് നന്നായി അറിയാം. അടുത്തിടെ രണ്ട് വിനാശകാരികളായ ആയുധങ്ങള്‍ പുടിന്‍ പരീക്ഷിച്ചിരുന്നു. ഒന്ന് പോസിഡോണ്‍ എന്ന വെള്ളത്തിനടിയിലൂടെ കുതിച്ചുപായുന്ന ഡ്രോണ്‍ ആണ്. ഇതില്‍ ആണവായുധങ്ങള്‍ പിടിപ്പിക്കാം, ആണവോര്‍ജ്ജത്തിലാണ് ഇവ കടലിനടിലൂടെ കുതിക്കുക. രണ്ടാമത്തേത് ബ്യുറെവെസ്റ്റിനിക് എന്ന ആണവായുധം ഘടിപ്പിക്കാവുന്ന അമേരിക്കയിലും യൂറോപ്പിലും പതിക്കാവുന്ന ക്രൂയിസ് മിസൈല്‍ ആണ്.
ഇതോടെ ടോമഹോക്ക് മിസൈല്‍ ഉക്രൈന് നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. റഷ്യയുടെയും പുടിന്റെയും ആക്രമണോത്സുക നീക്കം ട്രംപിനെ ഭയപ്പെടുത്തിയിരിക്കാം എന്നാണ് പറയുന്നത്. നേരത്തെ അമേരിക്കയുടെ പതിരോധ ഏജന്‍സി ടോമഹോക്ക് മിസൈല്‍ ഉക്രൈന് നല്കാം എന്ന് തത്വത്തില്‍ സമ്മതിച്ചതാണ്. പക്ഷെ അന്തിമതീരുമാനം എടുക്കേണ്ടിയിരുന്നത് ട്രംപ് ആയിരുന്നു.
ദീര്‍ഘദൂരശേഷിയുള്ള ടോമഹോക് മിസൈലിന് ക്രംലിനില്‍ വരെ ചെന്ന് പതിക്കാനുള്ള ശേഷിയുണ്ട് എന്നതിനാല്‍ ഇത് ഉക്രൈന് ലഭിച്ചാല്‍ ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഗതി മാറിയേക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. പക്ഷെ ഇറാനില്‍ അവരുടെ ആണവനിലയം തകര്‍ക്കാന്‍ ബസ്റ്റര്‍ബോംബ് ഉപയോഗിച്ചതുപോലെ നേരിട്ട് റഷ്യയ്‌ക്കെതിരെ ഒരു നീക്കം നടത്താന്‍ ട്രംപ് തയ്യാറല്ല. കാരണം അമേരിക്കയെ ഗ്രേറ്റ് ആക്കാന്‍ ഇറങ്ങിത്തിരിച്ച പ്രസിഡന്‍റ് അമേരിക്കയെ തന്നെ ചാരമാക്കുമോ എന്ന രീതിയിലുള്ള വിമര്‍ശനം അമേരിക്കയില്‍ ഉയര്‍ന്നിരുന്നു. ടോമഹോക്ക് മിസൈല്‍ ഉക്രൈന് നല്‍കിയാല്‍ റഷ്യ ആണവായുധങ്ങള്‍ അമേരിക്കക്ക് നേരെ ഉപയോഗിക്കാന്‍ മടിച്ചേക്കില്ലെന്ന് കരുതപ്പെടുന്നു.
ട്രംപ് ഉക്രൈന് ടോമഹോക്ക് മിസൈല്‍ നല്‍കട്ടെ എന്ന് കാത്തിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. കാരണം അവര്‍ക്ക് പുടിനെതിരെ നേരിട്ട് ഇറങ്ങാന്‍ വയ്യ. ട്രംപ് നേരിട്ട് ഇറങ്ങിയാല്‍ പിന്നില്‍ നില്‍ക്കാം എന്നതാണ് അവരുടെ ലൈന്‍. പക്ഷെ അതിന് നിന്നുകൊടുത്ത് രക്തസാക്ഷിയാവാന്‍ ട്രംപ് തയ്യാറില്ലെന്നതാണ് ടോമഹോക്ക് നല്‍കേണ്ടെന്ന തീരുമാനം നല്‍കുന്ന സൂചന.
















