കമ്യൂണിസ്റ്റുകാരുടെ നാട്ടിൽ ജനിച്ചുവളർന്ന താൻ ചൈനയിൽപ്പോയപ്പോൾ മധുരവും മനോജ്ഞവുമൊന്നും കണ്ടില്ലെന്ന് നടൻ ശ്രീനിവാസൻ. മുതലാളിമാരുടെ കമ്പനി കോമ്പൗണ്ടിനുള്ളിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസുകൾ. പാർട്ടിയെ നിയന്ത്രിക്കുന്നത് മുതലാളിമാർ തന്നെയാണെന്നും ശ്രീനിവാസൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ ഇവിടെനിന്ന് പോകുമ്പോൾ ഒരു ചങ്ങാതി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കൊടി കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. പോകുന്നിടത്തെല്ലാം ഞാനതും അന്വേഷിച്ചു നടന്നു. നമ്മുടെ നാട്ടിൽ സർവകവലയിലും കലുങ്കിലും ചോപ്പുകൊടി കാണില്ലേ? എന്നാൽ, അവിടെ ഒരിടത്തും കാണാനില്ല. എത്ര കിലോമീറ്റർ പോയാലും ഒരു ചെങ്കൊടിയില്ല. കുറെ കടകളിൽ കയറിയിറങ്ങിയശേഷമാണ് ഒന്നു കിട്ടിയത്. ക്യൂബാ മുകുന്ദനൊക്കെ അവിടെച്ചെന്നാൽ തകർന്നുപോവും.‘ – എന്നും ശ്രീനിവാസൻ പറയുന്നു.
പൊൻമുട്ടയിടുന്ന താറാവിൽ ചെമ്പിൽ സ്വർണംപൂശി മാലയുണ്ടാക്കുന്ന തട്ടാൻ ഇപ്പോൾ ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ട്രോളുകളിൽ നിറയുന്നത് കാണുമ്പോൾ അദ്ഭുതംതോന്നുന്നുവെന്നാണ് അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന സത്യൻ അന്തിക്കാട് പറയുന്നത് .
‘ ട്രോളുകളിൽനിറയുന്ന തട്ടാന് നമ്മുടെ ഭരണാധികാരികളുടെ മുഖമാണ്. 41 ദിവസം കഠിനവ്രതമെടുത്ത് തമിഴ്നാട്ടിൽനിന്നൊക്കെ കല്ലുംമുള്ളും ചവിട്ടി മലകയറിവരുന്നവർക്ക് അയ്യപ്പനിൽ പൂർണവിശ്വാസമാണ്. പക്ഷേ, അയ്യപ്പന് ചുറ്റുംനിൽക്കുന്ന പലർക്കും ഒട്ടും വിശ്വാസമില്ല. അവരാണ് കട്ടുമുടിക്കുന്നത്. കണ്ണീരോടെ അയ്യപ്പനെ കാണാൻവരുന്നവരെ കണ്ട് ചിരിക്കുന്നവരാണവർ. ‘ എന്നും സത്യൻ അന്തിക്കാട് പറയുന്നു.
സ്വർണം പൂശുന്നതിന്റെ ചെലവ് വഹിച്ച വിജയ് മല്യതന്നെ നാടുവിട്ടു. തന്നെക്കാൾ വലിയ കള്ളന്മാരാണ് അയ്യപ്പന് ചുറ്റുമുള്ളതെന്ന് മല്യ അറിഞ്ഞുകാണില്ലെന്നാണ് ഇതിന് ശ്രീനിവാസന്റെ മറുപടി.
















