”പ്രിയപ്പെട്ട എല്ലാ സ്വയംസേവക ബന്ധുക്കള്‍ക്കും സ്‌നേഹം നിറഞ്ഞ നമസ്‌കാരം. ഈ മാസം കഴിഞ്ഞാല്‍ നിങ്ങളെല്ലാവരും വിജയദശമി ഉത്സവത്തില്‍ മുഴുകിക്കഴിഞ്ഞിരിക്കും. ഈ ഉത്സവം നമ്മുടെ പേരിനും പ്രശസ്തിക്കും മാറ്റുകൂട്ടുന്ന ഒന്നായതുകൊണ്ട് അതിനുവേണ്ടി അങ്ങേയറ്റം പണിപ്പെടേണ്ടതുണ്ട്. അതിന് നമുക്ക് ഒരു മാസമേയുള്ളു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജീവച്ഛക്തി അളക്കാനുള്ള അളവുകോലാണ് നാഗ്പൂരിലെ വിജയദശമി ഉത്സവം. അതുവച്ചായിരിക്കും ജനങ്ങള്‍ നമ്മുടെ ശക്തി അളക്കുക. നമ്മുടെ ഉത്സവദൃശ്യം കാണുമ്പോള്‍ നമ്മെ സ്‌നേഹിക്കുന്ന ജനസമൂഹത്തിന്റെ ഹൃദയത്തില്‍ സന്തോഷം ഓളം വെട്ടും. അവരുടെ സന്തോഷഭരിത ഹൃദയങ്ങളാണ് നമ്മുടെ സംഘസൗധത്തിന്റെ ഈടുറ്റ തൂണുകള്‍. ഇക്കാര്യം നാം മറക്കരുത്. ഈ ഉത്സവം കാണാന്‍ ഈ വര്‍ഷം നമ്മുടെ സംസ്ഥാനത്തു നിന്ന് മാത്രമല്ല, പുറത്ത് നിന്നും വലിയ വലിയ ആളുകള്‍ വരുന്നതാണ്. നമ്മുടെ ലക്ഷ്യമനുസരിച്ച് നമുക്ക് അന്യപ്രാന്തങ്ങളിലും പടരേണ്ടതുണ്ട്. അതുകൊണ്ട് അന്യപ്രാന്തങ്ങളില്‍ നിന്ന് വരുന്ന കാഴ്ചക്കാരുടെ ഹൃദയത്തില്‍ ഉത്സവം കണ്ട് ആവേശമുണ്ടാകണം. അതിന്റെ ഉത്തരവാദിത്തം നിങ്ങളുടെ മേല്‍ വന്നിരിക്കയാണ്”. സംഘ സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ 1932 സപ്തംബര്‍ ഒന്നിന് നാഗ്പൂരിലെ സ്വയംസേവകര്‍ക്കയച്ച കത്തിലെ വരികള്‍. അന്നദ്ദേഹം സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോംബെയില്‍ പ്രവാസത്തിലായിരുന്നു. ബോംബെയില്‍ കുറച്ചുദിവസം കൂടി തങ്ങാന്‍ അനുവാദം തരണമെന്നാവശ്യപ്പെട്ടുകൊണ്ട് വിജയദശമിയാഘോഷം കേമമാക്കാന്‍ നാഗ്പൂര്‍ ശാഖയില്‍ കാര്യശേഷിയുള്ളവര്‍ ഏറെയുണ്ടെന്നും അവര്‍ മനസ്സിരുത്തുകയേ വേണ്ടുവെന്നും ഡോക്ടര്‍ജി ആ കത്തില്‍ സ്വയംസേവകരെ ഓര്‍മിപ്പിക്കുന്നു. സംഘശതാബ്ദി വര്‍ഷത്തില്‍ നാഗ്പൂര്‍ രേശംബാഗില്‍ നടന്ന വിജയദശമി ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ ഓര്‍മ്മയില്‍ വന്നത് ആ കത്തിലെ വരികളും അതിന്റെ നൂറ്റാണ്ട് പിന്നിട്ട പ്രസക്തിയുമായിരുന്നു.
ഏകതയുടെ സന്ദേശം പിറന്ന രേശംബാഗ്
ആശ്രമം പോലെ ശാന്തമാണ് രേശംബാഗും കേന്ദ്രകാര്യാലയവും. നൂറ്റാണ്ട് തികഞ്ഞ സംഘടനയുടെ, ലോകമാകെ അറിയപ്പെട്ടു കഴിഞ്ഞ മഹാപ്രസ്ഥാനത്തിന്റെ, കേന്ദ്രകാര്യാലയത്തില്‍ ആഘോഷത്തിന്റെ ആര്‍ഭാടങ്ങളില്ല. തുടക്കത്തിലെ ലാളിത്യവും ആത്മീയ അന്തരീക്ഷവും തുടര്‍ച്ചയിലും വളര്‍ച്ചയിലും നിലനിര്‍ത്തുന്ന അത്ഭുതകരമായ അനുഭവം. ആഗോള വ്യാപനത്തിന്റെ പ്രശസ്തി കൈവരുമ്പോഴും പ്രസിദ്ധിയുടെ അതിര്‍വരമ്പുകളെക്കുറിച്ച് ജാഗ്രതയും വിവേകവും പുലര്‍ത്തുന്ന നൂറ്റാണ്ട് പിന്നിട്ട ശീലമാണ് അവിടെ അനുഭവപ്പെട്ടത്.
മഹാനവമി ദിനത്തില്‍ രേശംബാഗിലെ കാര്യാലയത്തിലെത്തി വീഡിയോ ചിത്രീകരണത്തിന് അനുമതി തേടിയപ്പോള്‍ അതേറെ അനുഭവപ്പെട്ടു. എന്തൊക്കെ പ്രത്യേക തയ്യാറെടുപ്പുകളും ആഘോഷ പരിപാടികളുമാണ് ഉള്ളത് എന്ന ചോദ്യത്തിന് കാര്യാലയ പ്രമുഖിന്റെ മറുപടി പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല എന്നായിരുന്നു. വാര്‍ഷികങ്ങള്‍ ആഘോഷിക്കാനുള്ളതല്ല, മറിച്ച് കര്‍ത്തവ്യനിഷ്ഠമായ കാര്യ പദ്ധതികള്‍ക്കുള്ളതാണെന്ന വഴുതി വീഴാത്ത ധ്യേയനിഷ്ഠ ഓര്‍മ്മിപ്പിച്ച ഉത്തരം. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അതിഥിയായി എത്തുന്ന പരിപാടിയുടെ തലേന്നാണ് ഇത് പറയുന്നതെന്നോര്‍ക്കണം. മറ്റേതൊരു സംഘടന ആയാലും ഈ സാഹചര്യത്തിലെ ബഹളവും, ആഘോഷവും എത്രത്തോളമുണ്ടാകുമെന്ന് മറ്റനേകം പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആലോചിച്ചുപോയി.
കേന്ദ്രകാര്യാലയവും സംഘസ്ഥാപകന്‍ ഡോക്ടര്‍ജിയുടെയും രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജിയുടെയും സ്മൃതി മണ്ഡപവും സംഘസ്ഥാനും വിശദമായി ചിത്രീകരിക്കാന്‍ കഴിഞ്ഞു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവര്‍ സ്മൃതി മണ്ഡപത്തില്‍ പ്രണാമമര്‍പ്പിച്ച് മടങ്ങി. ഡോക്ടര്‍ജിയുടെ സ്മൃതി മണ്ഡപത്തിന് മുന്‍വശത്ത് പതിവുപോലെ സജീവമായ ശാഖ. പതിവുകള്‍ക്ക് മാറ്റമൊന്നുമില്ലാതെ സജീവമാണ് വിശാലമായ ക്യാമ്പസ്.
നൂറാം പിറന്നാളിന്റെ തലേ ദിവസവും ആര്‍എസ്എസ് കേന്ദ്ര കാര്യാലയത്തിലെ കാഴ്‌ച്ചകള്‍ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ ലാളിത്യവും അച്ചടക്ക ബോധവും തന്നെയാകണം സംഘമെന്ന മഹാവൃക്ഷത്തിന്റെ ആന്തരികശക്തി. വ്യക്തിതാല്‍പര്യങ്ങളില്ലാതെ, സങ്കുചിത കാഴ്‌ച്ചപ്പാടുകളില്ലാതെ ഭാരതത്തിന്റെ പരമമായ വൈഭവം മാത്രം ലക്ഷ്യംവച്ചുള്ള ചിട്ടയായ പ്രവര്‍ത്തനം. പ്രസ്ഥാനത്തിന്റെ വാര്‍ഷികത്തിനപ്പുറം ഈ രാജ്യത്തിന്റെ നന്മക്കും ഉയര്‍ച്ചക്കും പ്രാധാന്യം നല്‍കുന്നവര്‍. അതുകൊണ്ട് തന്നെയാണ് സംഘത്തെക്കുറിച്ച് പുതുതായൊന്നും പറയാനില്ലെന്നും നാളിതുവരെ നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന് വേണ്ടി ആയിരുന്നു, ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങളും നാളെ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളും രാജ്യത്തിന് വേണ്ടിയാണെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ന്യൂദല്‍ഹിയിലെ പ്രഭാഷണ പരമ്പരയില്‍ പറഞ്ഞതും.
ആര്‍എസ്എസിന്റെ തളരാത്ത, പിളരാത്ത നൂറ് വര്‍ഷത്തെ യാത്ര രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം ഇന്ന് ചര്‍ച്ചയാണ്. പലരും അനുകരിക്കാന്‍ ശ്രമിച്ച് പാളിപ്പോയ, എതിര്‍ത്ത് നിന്നവര്‍ പോലും പിന്നീട് ഒരുമിച്ചൊഴുകാന്‍ തയ്യാറാകുന്ന സവിശേഷതകളാണ് സംഘത്തെ വ്യത്യസ്തമാക്കുന്നത്.
രേശംബാഗ് മൈതാനിയില്‍ ദേവതാഗണ സംഗമം പോലെ സ്വയംസേവകര്‍ സംപത ചെയ്തു. ഒറ്റ വിസിലില്‍ ഏകതയോടെ അതിലേറെ മനോഹരമായി അണിനിരക്കുന്ന കാഴ്ച സംഘശാഖയില്‍ അല്ലാതെ മറ്റൊരിടത്തും കാണാനാകില്ലെന്ന് ഉറപ്പാണ്. നാഗ്പൂര്‍ മഹാനഗറിലെ ആയിരക്കണക്കിന് സ്വയംസേവകര്‍ക്ക് മുന്നിലേക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതും മുഖ്യാതിഥി മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും എത്തി. ഡോക്ടര്‍ജിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഇരുവരും വേദിയിലെത്തിയത്. പ്രധാനവേദിക്ക് ഇരുവശങ്ങളിലുമായി ഒരുക്കിയിട്ടുള്ള പ്രത്യേക ഇടങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേകം ക്ഷണിതാക്കളായി എത്തിയവരും മുതിര്‍ന്ന കാര്യകര്‍ത്താക്കളും ഉണ്ടായിരുന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പൂര്‍ണഗണവേഷത്തിലെത്തി. കൂടാതെ നാഗ്പൂരിലെ അമ്മമാരുള്‍പ്പടെ പൊതുജനങ്ങള്‍ക്കും രാജ്യത്തിന്റെ പല കോണുകളില്‍ നിന്നെത്തിയ സംഘപ്രവര്‍ത്തകര്‍ക്കും പരിപാടി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ശസ്ത്രപൂജയ്‌ക്കും പതാക ഉയര്‍ത്തലിനും ശേഷം ശാരീരിക് പ്രദര്‍ശനം. വരി തെറ്റാതെ ഒരേസമയം ഒരേ മനസ്സോടെയുള്ള ചലനങ്ങള്‍. മനസ്സര്‍പ്പിച്ചുകൊണ്ടുള്ള പരിശീലനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലം അവിടെ പ്രകടമായിരുന്നു. കൂടാതെ ശതാബ്ദി വര്‍ഷത്തില്‍ സംഘം പിറന്ന മണ്ണില്‍ പൂര്‍ണ ഗണവേഷത്തില്‍ നി
ല്‍ക്കുന്നതിന്റെ തിളക്കം ഒരോ സ്വയംസേവകന്റെയും കണ്ണുകളില്‍ കാണാമായിരുന്നു.
തന്റെ ജീവിത യാത്രയില്‍ കണ്ട സംഘത്തിന്റെ മുഖങ്ങളെക്കുറിച്ചും ഭാവത്തെക്കുറിച്ചുമാണ് മുഖ്യാതിഥിയായ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സംസാരിച്ചത്. സാമൂഹിക ഐക്യത്തിന്റെ ആദര്‍ശമാണ് ആര്‍എസ്എസ്. സംഘത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ തെറ്റിദ്ധാരണകള്‍ പലര്‍ക്കും ഉണ്ടെന്നും അടുത്തറിയുമ്പോള്‍ അതില്ലാതാകുമെന്നും രാംനാഥ് കോവിന്ദ് എടുത്തുപറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവങ്ങളില്‍ നിന്നാണ്.

നൂറാം പിറന്നാളിലെ വിജയദശമി സന്ദേശം
പുതിയ കാലഘട്ടത്തില്‍ നമ്മുടെ രാജ്യം നേരിടുന്ന വിവിധതരത്തിലുള്ള വെല്ലുവിളികളും അത് ഐക്യത്തോടെ നേരിടേണ്ടതിന്റെ അനിവാര്യതയുമാണ് വിജയദശമി സന്ദേശത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എടുത്തുപറഞ്ഞത്. ഏത് പ്രതിസന്ധിയിലും സ്വയംസേവകര്‍ ശാഖ ചലിപ്പിച്ചെന്നും വ്യക്തിനിര്‍മാണത്തിലൂടെ സമൂഹത്തില്‍ മാറ്റം വരുത്താനാകുമെന്ന് ആര്‍എസ്എസ് തെളിയിച്ചെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രപുനര്‍നിര്‍മാണമാണ് സംഘത്തിന്റെ ലക്ഷ്യമെന്ന ഡോക്ടര്‍ജിയുടെ ആശയം തന്നെയാണ് നൂറാം വയസിലും ഈ പ്രസ്ഥാനത്തിന്റെ ആത്മാവ് എന്നതും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. സനാതന കാലം മുതല്‍ ഈ ഭൂമി ഹിന്ദുരാഷ്‌ട്രം ആണെന്നും വസുധൈവ കുടുംബകം എന്ന ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വം രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. അമേരിക്കയുടെ തീരുവവര്‍ധന ഉള്‍പ്പെടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ഭാരതം സ്വയംപര്യാപ്തമാക്കേണ്ടതിന്റെ പ്രാധാന്യവും സ്വദേശി ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ആഹ്വാനവും സംഘത്തിന്റെ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. ചുരുക്കത്തില്‍ സംഘം എങ്ങനെ ചലിക്കണം എന്നതിനൊപ്പം പുരാതനമായ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യം അകത്തും പുറത്തും ഉള്ള വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് കൂടുതല്‍ മുന്നേറേണ്ടതിന്റെ അവശ്യകത കൂടിയായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലകിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്.
ധന്യം ഈ ജീവിതം
രേശംബാഗിലെ കേന്ദ്രകാര്യാലയത്തിനും മോഹിതവാഡയിലെ പഴയ കാര്യാലയത്തിനും ഒപ്പം സംഘസ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെയും നാഗ്പൂരില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെ രാംടേക്കിലെ മാധവ സദാശിവ ഗോള്‍വല്‍ക്കറുടെയും വസതിയിലും എത്തുന്നത് നിരവധി പേരാണ്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ പുലരിയോട് അടുത്തിരുന്ന 1925 കാലഘട്ടത്തില്‍ ദേശീയ ഐക്യത്തിനായി ഒരു സംഘടന അനിവാര്യമാണെന്ന തിരിച്ചറിവിലൂടെ ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ വിത്തു വീണ മണ്ണാണ് ഡോക്ടര്‍ജിയുടെ വസതി. അക്ഷരാര്‍ത്ഥത്തില്‍ സംഘം പിറന്ന മണ്ണ്. മഹാരാഷ്‌ട്രയുടെ തനത് പാരമ്പര്യത്തില്‍ നിര്‍മിച്ചിട്ടുള്ള ഇരുനിലയുള്ള ചെറിയ വീട് പുഷ്പങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഡോക്ടര്‍ജിയുടെ ചിത്രവും മരത്തില്‍ തീര്‍ത്ത ആട്ടുകട്ടിലുമാണ് ഒറ്റ നോട്ടത്തില്‍ കണ്ണില്‍ നിറയുക. അവിടെയുള്ള സ്വയംസേവകര്‍ ഏറെ അഭിമാനത്തോടെയാണ് ഓരോരുത്തരെയും ഹൃദ്യമായി സ്വീകരിച്ചുകൊണ്ട് ആ വീടിന്റെ പ്രാധാന്യം പറഞ്ഞു തന്നത്. നിരവധി വിദേശ മാധ്യമപ്രവര്‍ത്തകരും ഡോക്ടര്‍ജിയുടെ വസതിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ജി ഉപയോഗിച്ചിരുന്ന പല സാധനങ്ങളും വീട്ടില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആര്‍എസ്എസ് രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതും അതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ചേര്‍ന്നതും ഈ വീടിന്റെ ഒന്നാം നിലയിലാണ്. അവിടെ ഡോക്ടര്‍ജി ആളുകള്‍ക്കൊപ്പം ഇരിക്കുന്നതിന്റെ ഒരു ഛായാചിത്രവും അന്ന് ഡോക്ടര്‍ജിക്കൊപ്പം സംഘരൂപീകരണ തീരുമാനത്തില്‍ ഉണ്ടായിരുന്ന 17 വ്യക്തികളുടെ പേരുകളും ചുമരില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ അഗാധമായ നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവും സമാജത്തെയും ഒരു രാജ്യത്തെയും എങ്ങനെ മാറ്റിയെടുക്കാനാകും എന്നാണ് ഡോക്ടര്‍ജിയുടെ വസതി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വീട് കേവലം ഒരു ചരിത്ര സ്മാരകം മാത്രമല്ല, ലോകത്തോട് സനാതന ധര്‍മത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നതിനായി പുറപ്പെടുന്നതിന് മുന്‍പ് സ്വാമി വിവേകാനന്ദന്‍ ധ്യാനനിമഗ്നനായ കന്യാകുമാരി കടല്‍ത്തീരത്തെ പാറപോലെ, ഗൗതമ സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി മാറിയ ബോധി വൃക്ഷച്ചുവടുപോലെ ഭാരതത്തിന്റെ ആത്മാവിനോട് അത്രയധികം ചേര്‍ന്നുനില്‍ക്കുന്ന ഭൂമിയാണിവിടം.
നാഗ്പൂരില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെ രാംടേക്കിലാണ് രണ്ടാമത്തെ സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജിയുടെ വസതി. 1906ല്‍ രത്‌നഗിരി മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം എങ്കിലും പിതാവിന്റെ ജോലി സംബന്ധമായാണ് കുടുംബം രാംടേക്കിലേക്ക് എത്തുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പഠനത്തിന് പോകുന്നതിന് മുന്‍പാണ് ഗുരുജി ഇവിടെ താമസിച്ചിട്ടുള്ളത്. ഗുരുജിയുടെ അമ്മയുടെയും അച്ഛന്റെയും പേര് ചേര്‍ത്ത് നല്‍കിയ, ഭാവൂജി- തായ് ഗോള്‍വല്‍ക്കര്‍ സ്മൃതി ഭവന്‍, ഇന്ന് ആര്‍എസ്എസ് രാംടേക്ക് വിഭാഗ് കാര്യാലയമാണ്. മുന്‍പുണ്ടായിരുന്ന അതേ മാതൃകയില്‍ പൊളിച്ചുപണിത കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഗുരുജിയുടെ അപൂര്‍വങ്ങളായ ചില ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശിനി ഒരുക്കിയിട്ടുണ്ട്. ഹിന്ദുത്വ ദര്‍ശനമാണ് ഭാരതത്തിന്റെ നട്ടെല്ലെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് സംഘ ആദര്‍ശം രാജ്യം മുഴുവന്‍ പടര്‍ത്തിയത് ഗുരുജിയാണ്.
രാംടേക് കോട്ടയ്‌ക്കു മുകളിലെ മനോഹരമായ റാം മന്ദിര്‍ കൂടി സന്ദര്‍ശിച്ചാണ് നാഗ്പൂരിനോട് വിട പറഞ്ഞത്. ഈ ക്ഷേത്രത്തിന് സംഘവുമായി അത്രയധികം ബന്ധമുണ്ട്. രാമനവമിയിലും ദീപാവലിക്ക് മുന്‍പായി നടക്കുന്ന ഉത്സവത്തിലും ആയിരക്കണക്കിന് ഭക്തരെത്തുന്ന റാം മന്ദിറിലാണ് നാഗ്പൂരിന് പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗണവേഷത്തില്‍ ആദ്യമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആര്‍എസ്എസ് രൂപീകരിച്ച കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡോക്ടര്‍ജി സ്വയംസേവകരുമായെത്തി ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ദാഹജലവും ഭക്ഷണവും നല്‍കുന്നതിനും നേതൃത്വം നല്‍കിയത്. ഇന്ന് കാണുന്ന സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ശൃംഖലയ്‌ക്ക് സംഘം തുടക്കം കുറിച്ചത് രാംടേക്കിലെ റാം മന്ദിറില്‍ നിന്നാണെന്ന് വിലയിരുത്താം.
ആര്‍എസ്എസ് ചരിത്രം രചിക്കുകയായിരുന്നില്ല. ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ചെയ്ത പ്രവര്‍ത്തനങ്ങള്‍ കുറിച്ചു വയ്‌ക്കാനല്ല, പുതിയ പ്രവര്‍ത്തനങ്ങള്‍ തേടിപ്പോകാനാണ് സ്വയംസേവകര്‍ സമയം കണ്ടെത്തിയത്. ഗംഗാപ്രവാഹം പോലെ സംഘഗംഗ ഒഴുകിക്കൊണ്ടിരിക്കുന്നു.
ആത്മവിസ്മൃതിയിലാണ്ടുപോയ ഒരു ജനതയ്‌ക്ക് സ്വാഭിമാനത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കിയ മഹാപ്രസ്ഥാനം വേരുറപ്പിച്ച് ശിഖരങ്ങള്‍ വളര്‍ത്തി മഹാവൃക്ഷമായി ശതാബ്ദി നിറവില്‍ നില്‍ക്കുമ്പോള്‍ അതിന്റെ വിത്ത് വീണ മണ്ണില്‍ ചവിട്ടി നില്‍ക്കാനായത് മഹാഭാഗ്യം.
(ജനം ടിവി ദല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടറാണ് ലേഖകന്‍)
















