പാലക്കാട്: പല്ലശനയില്‍ ഒമ്പതു വയസുകാരി വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി.പാലക്കാട് മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന് നിര്‍ദേശം നല്‍കിയത്.
തൃശൂര്‍ സ്വദേശി പി.ഡി. ജോസഫാണ് കോടതിയെ സമീപിച്ചത്. ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെയായിരുന്നു പരാതി.
സെപ്തംബര്‍ 24ന് കുട്ടിക്ക് വീണ് പരിക്കേറ്റു. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ശാസ്ത്രീയ ചികിത്സ നല്‍കിയെന്നാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സയില്‍ വീഴ്ച വന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.
ആശുപത്രിയിലെ പരിശോധനയില്‍ വലതു കൈയിലെ രണ്ട് എല്ലുകള്‍ പൊട്ടിയെന്ന് കണ്ട് പ്ലാസ്റ്റര്‍ സ്ലാബിട്ടു.കൈയിലെ രക്തയോട്ടം കുഴപ്പമില്ലെന്ന് പറഞ്ഞ് മരുന്ന് നല്‍കി ഡിസ്ചാര്‍ജ് ചെയ്തു.
അടുത്ത ദിവസം ഒപിയില്‍ എത്തിയപ്പോള്‍ കുട്ടിക്ക് വേദന ഉണ്ടായിരുന്നെങ്കിലും കൈവിരലുകള്‍ അനക്കാമായിരുന്നു. വിരലുകളില്‍ നീര് ഉണ്ടായിരുന്നില്ല.
വേദനയ്‌ക്ക് മരുന്ന് നല്‍കിയശേഷം വിരലുകള്‍ അനക്കാനും നിറവ്യത്യാസം, കൂടുതല്‍ വേദന, നീര്, വേദന എന്നിവ കണ്ടാല്‍ ആശുപത്രിയില്‍ വരാനും നീരില്ലെങ്കില്‍ അഞ്ചു ദിവസം കഴിഞ്ഞ്ഒപിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും പറയുന്നു. സെപ്തംബര്‍ 30ന് ഒപിയില്‍ എത്തുമ്പോള്‍ രക്തയോട്ടം നിലച്ച നിലയിലായിരുന്നു.
തുടര്‍ന്ന് സമയബന്ധിതമായി പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.സംഭവത്തില്‍ പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മുസ്തഫ, കണ്‍സല്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെ ആരോഗ്യവകുപ്പ് നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
പൂര്‍ണമായി ചികിത്സ നല്‍കുന്നതിനുമുമ്പ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
















