തിരുവനന്തപുരം: മരംമുറി മുതലാളി എന്ന് വിളിക്കപ്പെടുന്ന ആന്‍റോ അഗസ്റ്റിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മൗനം പാലിച്ച് ആന്‍റോ അഗസ്റ്റിന്‍. മാഗോഫോണ്‍, കൊച്ചിയിലെ ഹോളിഡേ ഇന്‍ ഹോട്ടല്‍, മുട്ടില്‍ മരം മറി, ചൂരല്‍മലയിലെ 150 ഏക്കറില്‍ ടൗണ്‍ഷിപ്പെന്ന വാഗ്ദാനം, മെസ്സിയെ കേരളത്തില്‍ കൊണ്ടുവരല്‍ എന്നിങ്ങനെ വിഷയങ്ങള്‍ ഉയര്‍ത്തി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഒക്ടോബര്‍ 27ന് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഇത് വരെയും ആന്‍റോ അഗസ്റ്റിന്‍ മറുപടി പറഞ്ഞിട്ടില്ല.
“റൗഡികള്‍ക്ക് ആരാണ് കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം പുതുക്കേണ്ട ജോലികള്‍ നല്‍കിയത്? എന്നാണ് പി.കെ. ഫിറോസ് ഉയര്‍ത്തിയ ചോദ്യം. മെസ്സി വരുന്നതിന്റെ ഭാഗമായി കലൂര്‍ സ്റ്റേഡിയം പുതുക്കിപ്പണിയാന്‍ 70 കോടി ചെലവാക്കുമെന്നാണ് ആന്‍റോ അഗസ്റ്റിന്‍ അവകാശപ്പെട്ടിരുന്നത്. ഈ പണം എവിടെ നിന്നാണ്? – ഫിറോസ് ചോദിച്ചു.
“റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമകളുടെ യോഗ്യത എന്താണ്? മാംഗോഫോണ്‍ കൊണ്ടവരും എന്ന് പറഞ്ഞതാണോ? രണ്ട് കോടി 65 ലക്ഷം ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും തട്ടിയ കേസില്‍ പ്രതിസ്ഥാനത്തുള്ളവരാണ്. 13 കോടി രൂപ എസ് ബിടിയില്‍ നിന്നും തട്ടിയ കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ്. ഹോളിഡേ ഇന്‍ ഹോട്ടലുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളാണ്. മുട്ടില്‍ മരം മുറി കേസിലെ പ്രതിസ്ഥാനത്ത് നില‍്കുന്നവരാണ്. മുട്ടില്‍ മരം മുറിക്കേസില്‍ ആദിവാസികളുടെ മരങ്ങളാണ് മുറിച്ചുകടത്തിയത്. ഇവര്‍ മരം മുറിച്ചുകടത്തിയതിന്റെ പേരില്‍ ആദിവാസികള്‍ക്കാണ് നോട്ടീസ് വരുന്നത്. മുട്ടില്‍ മരംമുറിക്കേസില്‍ ആദിവാസികളുടെ പേരില്‍ നോട്ടീസ് വന്നുതുടങ്ങി. ഒരു ആദിവാസിക്ക് വന്നത് 80 ലക്ഷം രൂപയുടെ പിഴനോട്ടീസ് ആണ്. “- ആന്‍റോ അഗസ്റ്റിനെ മുഖം മൂടി വലിച്ചുകീറി ഫിറോസ് ഉയര്‍ത്തിയ ആരോപണമാണിത്.
“മുണ്ടക്കയം ചൂരല്‍മല ദുരന്തമുണ്ടായപ്പോള്‍ വയനാട്ടില്‍ 150 ഏക്കറില്‍ ടൗണ്‍ഷിപ്പ് പണിയും എന്ന് അവകാശപ്പെട്ടവരാണ്. ഇങ്ങിനെയുള്ള വ്യക്തികളെ എങ്ങിനെയാണ് സര്‍ക്കാര്‍ പരിപാടിയുടെ സ്പോണ്‍സറാക്കിയത്? കലൂര്‍ സ്റ്റേഡിയം നവീകരിക്കാന്‍ 2000 പേര്‍ പണിയെടുക്കുന്നുവെന്നും ഈ വ്യക്തി അവകാശപ്പെട്ടിരുന്നു. പക്ഷെ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് അവിടെ പണിയെടുത്തത്.എങ്ങിനെയാണ് ഇത്രയധികം കേസുകളില്‍ പെട്ട ഒരാള്‍ക്ക് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുമായി യോഗം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ? സര്‍ക്കാര്‍ തന്നെ അന്വേഷിച്ച് കൊണ്ടിരിക്കുന്ന നിരവധി കേസുകളില്‍ പ്രതിയായ ആളെ എങ്ങിനെയാണ് മെസ്സിയുടെ വരവിന്റെ മറവില്‍ പൊലീസുദ്യോഗസ്ഥരുമായി മീറ്റിംഗ് നടത്താന്‍ അനവദിച്ചത്?. ” – പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
“മെസ്സിയെ കൊണ്ടുവരുന്നു എന്നതിന്റെ മറവില്‍ വലിയൊരു ഉഡായിപ്പ് നടന്നിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ജനങ്ങളുടെ നികുതിപ്പണം പിരിച്ചെടുത്താണ് കായികമന്ത്രിയും സംഘവും മെസ്സിയുമായി കരാറില്‍ ഒപ്പിടാന്‍ എന്ന് പറഞ്ഞ് യൂറോപ്പിലേക്ക് പര്യടനത്തിന് പോയത്. കായിക യുവജനകാര്യ ഡയറക്ടര്‍ വരെ മന്ത്രിയെ അനുഗമിച്ചിട്ടുണ്ട്. അര്‍ജന്‍റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനാണ് മന്ത്രി യൂറോപ്പിലേക്ക് പോയത് എന്ന് വിവരാവകാശരേഖയില്‍ പറയുന്നു. മെസ്സിയെ കൊണ്ടുവരാനുള്ള ഈ യാത്രയ്‌ക്ക് 13 ലക്ഷം രൂപ ചെലവഴിച്ചു. ഇപ്പോള്‍ പറയുന്നു മെസ്സിവരുന്നില്ലെന്ന്. അപ്പോള്‍ ആ ചെലവായ പണത്തിന് ആര് ഉത്തരാവാദിത്വം പറയും? കായികമന്ത്രി ഇതിന് വ്യക്തമായ മറുപടി പറയണം. എന്തിനാണ് മെസ്സി വരും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചത്? ഇതിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ? ഇതിനായി 139കോടി രൂപ വിദേശത്തേക്ക് അയച്ചിട്ടുണ്ട് എന്ന് സ്പോണ്‍സര്‍ പറയുന്നു. അങ്ങിനെ പണം അയച്ചിട്ടുണ്ടോ? അങ്ങിനെ പണം അയച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്തുവിടണം. കാരണം സര്‍ക്കാരിന് വേണ്ടിയാണല്ലോ സ്പോണ്‍സറാണെങ്കിലും ഈ പണം ചെലവഴിച്ചത്. ഈ പണമിടപാടില്‍ കായികമന്ത്രിക്കുള്ള പങ്കെന്താണ്? സ്പോണ്‍സര്‍ക്ക് ഇതില്‍ എന്താണ് പങ്കുള്ളത്? ഇത്രയധികം കേസില്‍ പ്രതിയായിട്ടുള്ള, പിണറായി വിജയന്റെ പൊലീസ് തന്നെ റൗഡിയായി പ്രഖ്യാപിച്ചിട്ടുള്ള ആന്‍റോ അഗസ്റ്റിനെ ഈ പരിപാടിയുടെ സ്പോണ്‍സറായി വെയ്‌ക്കുമ്പോള്‍ ഇന്‍റലിജന്‍സിന്റെ മേധാവി കൂടിയായ പിണറായി വിജയന് ഇത് അറിയില്ലേ?.നിരവധി ആളുകളുടെ പണം തട്ടിച്ചെടുത്ത ആളായ തട്ടിപ്പുവീരനെ എങ്ങിനെയാണ് സര്‍ക്കാര്‍ പരിപാടിയുടെ സ്പോണ്‍സറാക്കുക? റൗഡി ലിസ്റ്റില്‍പ്പെട്ട ഒരാളെ ഇങ്ങിനെ ഒരു പരിപാടിയുടെ ചുമതല ഏല്‍പിച്ചതില്‍ സര്‍ക്കാരിനുള്ള താല്‍പര്യമെന്താണ്?” – പി.കെ. ഫിറോസ് ചോദിക്കുന്നു.
















