കൊച്ചി: സര്‍ക്കാരിന്റെ തുടര്‍നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചതോടെ നെല്ല് സംഭരണത്തില്‍ പ്രതിസന്ധി തുടരുന്നു. ഇതോടെ സംസ്ഥാനത്തെ നൂറുകണക്കിന് വരുന്ന നെല്‍കര്‍ഷകര്‍ തീരാദുരിതത്തിലായി.
ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മില്ലുടമകള്‍ യോഗം ചേര്‍ന്ന് തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും മില്ലുടമകള്‍ ചൂണ്ടിക്കാട്ടി. സംഭരണ അനുപാതം 100 കിലോക്ക് 68 കിലോഗ്രാം എന്നതിന് പകരം 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്റെ തീരുമാനം.
നൂറ് കിലോ നെല്ല് സംഭരിക്കുമ്പോള്‍ 68 കിലോ അരി നല്‍കണമെന്നാണ് സര്‍ക്കാര്‍ മാനദണ്ഡം. കേരളത്തില്‍ 64.5 കിലോഗ്രാമേ ലഭിക്കൂ എന്നാണ് മില്ലുടമകളുടെ വാദം. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ 66.5 കിലോഗ്രാമായി നിശ്ചയിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ 64.5 കിലോഗ്രാം അംഗീകരിച്ചാല്‍ മാത്രമേ നെല്ലെടുക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് മില്ലുടമകള്‍.
നെല്ല് അരിയാക്കുന്നതിന് കൈകാര്യച്ചെലവായി ക്വിന്റലിന് 212 രൂപ നല്‍കുന്നത് 272 രൂപയായി ഉയര്‍ത്തുക, പാലക്കാട്ടെ 11 മില്ലുകള്‍ക്ക് 19 കോടിയുടെ ജിഎസ്ടി നോട്ടീസ് നല്‍കിയത് പിന്‍വലിക്കുക, സപ്ലൈകോ ജിഎസ്ടി ബാധ്യത ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഹരിക്കപ്പെട്ടില്ലെന്ന് മില്ലുടമകളുടെ സംഘടന ചൂണ്ടിക്കാട്ടി. അതിനിടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മില്ലുടമകളുടെ നിലപാട് ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. തുടര്‍ ചര്‍ച്ചയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ പാടങ്ങളില്‍ നിന്ന് കര്‍ഷകര്‍ കൊയ്‌തെടുത്ത നെല്ല് മുളച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്‌ക്കെത്തുന്ന മഴയും വലിയ ഭീഷണിയാണ്. എത്രയും വേഗം നെല്ല് സംഭരണത്തിന് ആവശ്യമായ നടപടി വേണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
















