ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷികളുടെ കൃത്യമായ കണക്കുകള്‍ ഇല്ലാതെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഡയറക്ടറി പുറത്തിറക്കി. ആലപ്പുഴ ജില്ലയിലെ വയലാര്‍ മുതല്‍ പുന്നപ്ര വരെ ഏതാണ്ട് 50 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നടന്ന പുന്നപ്ര- വയലാര്‍ സമരത്തിന് എട്ട് പതിറ്റാണ്ട് പ്രായമാകുമ്പോഴും രക്തസാക്ഷികളുടെ മാത്രമല്ല, പങ്കെടുത്തവരുടെ വിവരങ്ങളില്‍ പോലും അവ്യക്തത തുടരുകയാണ്.
സിപിഎം തീരുമാനത്തെ തുടര്‍ന്ന് 2019ലാണ് തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഒരു സംഘം പുന്നപ്ര വയലാര്‍ സമരസേനാനികളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. ആറു വര്‍ഷത്തിന് ശേഷവും കൃത്യമായ വിവരങ്ങള്‍ ഇല്ലായെന്നത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊട്ടിഘോഷിക്കുന്ന സമരത്തിലെ പങ്കാളിത്തത്തെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ്.
1859 സമരസേനാനികളെക്കുറിച്ചുള്ള ലഘുവിവരങ്ങള്‍ ഈ ഡയറക്ടറിയിലുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു. അവരിലേതാണ്ട് പകുതിപ്പേരുടെ ഫോട്ടോകളും ഉണ്ട് മഹാഭൂരിപക്ഷവും മര്‍ദനമേല്‍ക്കുകയോ, ഒളിവില്‍ പോവുകയോ, ജയിലടയ്‌ക്കപ്പെടുകയോ ചെയ്തവരാണ് 400- 500 സേനാനികള്‍ രക്തസാക്ഷികളായി എന്നാണ് ഡയറക്ടറിയുടെ നിഗമനം. അവരില്‍ 193 രക്തസാക്ഷികളെക്കുറിച്ചുള്ള പേര് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരെയും ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പാവപ്പെട്ട അണികളെ കുരുതികൊടുത്ത് രക്തസാക്ഷികളെ സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നെന്ന വിമര്‍ശനം ശരിവെക്കുന്ന വിവരങ്ങളും ഡയറക്ടറിയിലുണ്ട്. ടി.വി. തോമസ്, കുമാരപണിക്കര്‍, കരുണാകരപണിക്കര്‍, പി.ടി. പുന്നൂസ്, വര്‍ഗീസ് വൈദ്യന്‍ എന്നിവരെപ്പോലുള്ളവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി നേതാക്കളെല്ലാം പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള സാധാരണ തൊഴിലാളികളായിരുന്നെന്നും, തിരിച്ചടിക്കുള്ള കാരണങ്ങളും ഡയറക്ടറിയില്‍ ചൂണ്ടിക്കാട്ടുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ എഴുപത്തൊമ്പതാം വാര്‍ഷിക വാരാചരണത്തിന്റെ സമാപന പരിപാടി ഇന്ന് വയലാറില്‍ നടക്കാനിരിക്കെയാണ് തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടറിയെക്കുറിച്ച് വിശദീകരിച്ചത്.
















