ഇസ്‌ലാമാബാദ്: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം ഉള്‍പ്പെടെയുള്ള പ്രധാന സുരക്ഷാ വിഷയങ്ങളില്‍ താലിബാന്‍ യുക്തിരഹിതമായ നിലപാട് സ്വീകരിച്ചുവെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ഇതോടെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളുടെ പേരിലാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാന്‍ അതിർത്തി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയത്. അതേസമയം, തുർക്കിയിൽ നടന്നുവരുന്ന രണ്ടാം വട്ട സമാധാനചർച്ചകൾ ഫലപ്രദമാകാതിരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും കടുപ്പത്തിലേക്ക് നീങ്ങുന്നു.
ഭീകരവാദം നിയന്ത്രിക്കാൻ താലിബാൻ പരാജയപ്പെടുകയാണെങ്കിൽ, യുദ്ധമെന്ന വഴിയാണ് മുന്നിലുള്ളത് എന്ന മുന്നറിയിപ്പ് പാക്കിസ്ഥാന്‍ വീണ്ടും ഉന്നയിച്ചു. അതിർത്തി സംഘർഷങ്ങളിൽ ഇരുവിഭാഗങ്ങളിലുമായി നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ഒക്ടോബർ 19ന് താൽക്കാലിക വെടിനിർത്തൽ നടപ്പിലാക്കിയെങ്കിലും, അതിനുശേഷം അതിർത്തി ഏറ്റുമുട്ടലുകൾ വീണ്ടും ശക്തമായി.
പാക്കിസ്ഥാന്റെ പ്രധാന ആവശ്യം അതിർത്തി കടന്നുള്ള ഭീകരവാദം താലിബാൻ നിയന്ത്രിക്കണമെന്നതാണ്. അതിനായി അതിർത്തിയിൽ സംയുക്ത നിരീക്ഷണം ഉൾപ്പെടെയുള്ള നടപടികൾക്കായി തുർക്കിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നുവരികയായിരുന്നു.
എന്നാൽ, താലിബാൻ അനുനയമില്ലാത്ത നിലപാട് തുടരുന്നതിനാൽ കരാറിലേക്കുള്ള ശ്രമങ്ങൾ നിലച്ചിരിക്കുകയാണ്.
പാക്ക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ തീരുമാനത്തിലെത്താനായില്ലെങ്കിൽ “തുറന്ന യുദ്ധം അനിവാര്യമാകും” എന്ന് വ്യക്തമാക്കി.
“ചർച്ചകൾ ഇന്നോ നാളെയോ ഫലത്തിലെത്തും; ഇല്ലെങ്കിൽ നടപടി ശക്തമാക്കും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരു രാജ്യങ്ങളുടെയും സംഘർഷം ഉടൻ പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. “പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും മികച്ച നേതാക്കളാണ്. യുഎസ് ആവശ്യമായ സഹായം നൽകും,” ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു
















