കൊൽക്കത്ത : ആറ് ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടെ 60 ബംഗ്ലാദേശി പൗരന്മാരെ നാടു കടത്തി ഇന്ത്യ . പശ്ചിമ ബംഗാളിലെ നാദിയ ജില്ലയ്‌ക്കും ബംഗ്ലാദേശിലെ മെഹർപൂർ ജില്ലയ്‌ക്കും ഇടയിലുള്ള സീറോ ലൈനിലൂടെ നടന്ന പ്രത്യേക ഫ്ലാഗ് മീറ്റിംഗുകളിലൂടെയാണ് ഇവരെ മടക്കി അയച്ചത് . ഗാംഗ്നി ഉപാസിലയ്‌ക്ക് കീഴിലുള്ള കാസിപൂർ, കതുലി അതിർത്തി പോയിന്റുകളിലാണ് കൈമാറ്റം നടന്നത്.
കാസിപൂർ അതിർത്തിയിലെ അന്താരാഷ്‌ട്ര പില്ലർ നമ്പർ 147 ന് സമീപം 30 പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു, അതിൽ 6 ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടുന്നു. മറ്റ് 30 പേരെ കതുലി അതിർത്തിയിലെ അന്താരാഷ്‌ട്ര അതിർത്തി 133/3-എസ് ൽ നിന്ന് തിരിച്ചയച്ചു.
മുംബൈ, ഡൽഹി, അസം തുടങ്ങിയ സ്ഥലങ്ങളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണിവർ . അടുത്തിടെയാണ് ഇവർ പിടിയിലായത്. നാടുകടത്തൽ സംബന്ധിച്ച് ഇന്ത്യൻ അധികാരികൾ ബംഗ്ലാദേശുമായി സംസാരിച്ചതിന് ശേഷം, സംസ്ഥാന പോലീസ് സേന അവരെ ബിഎസ്എഫിന് കൈമാറി. തുടർന്ന് ഇന്നലെ അവരെ ഔദ്യോഗികമായി ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു.
ഇന്ത്യ അതിർത്തി സുരക്ഷാ നടപടികൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ പ്രവർത്തനം. അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തിയിൽ പട്രോളിംഗും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
















