ന്യൂഡൽഹി: നവംബർ ഒന്നു മുതൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്. സമഗ്ര വോട്ടർ പട്ടിക പരിഷ്കാരം (എസ്ഐആർ) കേരളത്തിലും ഉടൻ നടപ്പാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. കേരളം അടക്കം അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും എസ്ഐആറിനുള്ള ഒരുക്കം അടിയന്തരമായി പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.
കേരളത്തിന് പുറമേ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം എസ്‌ഐആർ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബംഗാളിൽ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ തുടങ്ങി. വിഷയം ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ജില്ലാ തലത്തിൽ ഹെൽപ് ഡെസ്‌കുകൾ തുടങ്ങാനാണ് തീരുമാനം.
എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന പതിനൊന്ന് രേഖകൾ ഹാജരാക്കേണ്ടിവരും.
















