ഇസ്ലാമാബാദ് ∙ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ മുൻ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ നടത്തിയ വെളിപ്പെടുത്തൽ വിവാദമാകുന്നു. മുൻ പാകിസ്ഥാൻ പ്രസിഡന്റും സൈനികാധിപനുമായ പർവേസ് മുഷറഫിന്റെ ഭരണകാലത്ത് പാക്കിസ്ഥാന്റെ ആണവായുധ ശേഖരത്തിന്മേൽ അമേരിക്കയ്‌ക്ക് നിയന്ത്രണമുണ്ടായിരുന്നുവെന്നാണ് കിരിയാക്കോ വെളിപ്പെടുത്തിയിരിക്കുന്നത്.
2001ലെ 9/11 ഭീകരാക്രമണത്തിനു ശേഷം അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള രഹസ്യ സഹകരണമാണ് ഇതിന് അടിസ്ഥാനം. അന്ന് പാക്കിസ്ഥാന്റെ ആണവായുധ ശേഖരങ്ങൾ സുരക്ഷിതമാണോ എന്നത് അമേരിക്കയ്‌ക്കു വലിയ ആശങ്കയായിരുന്നു. അതിനാലാണ് മുഷറഫുമായി പ്രത്യേക കരാറുകൾ ഉണ്ടാക്കിയത് എന്ന് കിരിയാക്കോ വെളിപ്പെടുത്തുന്നു. അമേരിക്ക മുഷറഫിനും പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസിഐയ്‌ക്കും മില്ല്യൺ കണക്കിന് ഡോളർ നൽകി. ഇതിന്റെ പ്രതിഫലമായി വാഷിങ്ടണിന് ആണവായുധങ്ങൾക്കുള്ള നിയന്ത്രണത്തിൽ നിർണ്ണായക പങ്ക് ലഭിച്ചതായും കിരിയാക്കോ പറഞ്ഞു.
“മുഷറഫ് വാഷിങ്ടണിന്റെ മനുഷ്യനായിരുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷവും അമേരിക്ക പാക്കിസ്ഥാൻ ആണവായുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന ഭയത്തിലാണ് ഉണ്ടായിരുന്നതെന്നും, അതിനാൽ സാങ്കേതിക നിയന്ത്രണം വാഷിങ്ടൺ കൈവശം വച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2000കളുടെ ആദ്യഭാഗത്ത് അമേരിക്ക-പാക്കിസ്ഥാൻ ബന്ധം അത്ര അടുത്തതായിരുന്നു എന്ന് പ്രതിരോധ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അപ്പോൾ രഹസ്യമായ സഹകരണങ്ങൾ നടക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും വിദഗ്ധർ പറയുന്നു. അതേസമയം, പാക്കിസ്ഥാനോ അമേരിക്കയോ ഇതുവരെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















