ചെന്നൈ : ക്ഷേത്രവരവ് ചിലവിട്ട് റെസ്റ്റോറന്റും , വിഐപി കോട്ടേജുകളും നിർമ്മിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. മധുരയിലെ കല്ലഴഗർ ക്ഷേത്രത്തിലെ എല്ലാ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളും ഹൈക്കോടതി നിരോധിച്ചു. മിച്ച ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് റെസ്റ്റോറന്റ്, വിഐപി കോട്ടേജുകൾ പോലുള്ള വാണിജ്യ ഘടനകൾ നിർമ്മിക്കാനുള്ള ക്ഷേത്രത്തിന്റെ പദ്ധതികൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡിവിഷൻ ബെഞ്ചാണ് നിരോധനം പുറപ്പെടുവിച്ചത്.
“മദ്രാസ് ഹൈക്കോടതിയിലെ മധുര ഡിവിഷൻ ബെഞ്ച് ഇന്ന് അഴഗർകോവിലിലെ ശ്രീ കല്ലഴഗർ ക്ഷേത്രത്തിലും പരിസരത്തുമുള്ള എല്ലാ സിവിൽ ജോലികൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ക്ഷേത്രത്തിന്റെ ഫണ്ടുകളും സ്വത്തുക്കളും ഉപയോഗിച്ചാണ് നിർമ്മാണങ്ങൾ ചെയ്തത്.“ – ക്ഷേത്രസംരക്ഷണ പ്രവർത്തകൻ ടി.ആർ. രമേശ് പറഞ്ഞു.
അസാധാരണമായ പൈതൃക പ്രാധാന്യമുള്ള പുരാതന ക്ഷേത്രത്തിലെ പണം ഇത്തരത്തിൽ ചിലവാക്കുന്നതിനെതിരെ എം.ആർ. വെങ്കിടേഷ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ക്ഷേത്ര ഫണ്ടിന്റെ ഏകദേശം 50 കോടി രൂപ വിനിയോഗിച്ചാണ് തമിഴ്‌നാട് സർക്കാർ നിർമ്മാണം ആരംഭിച്ചത്.
ക്ഷേത്ര വിഭവങ്ങളുടെ ദുരുപയോഗമാണ് ഈ നിർമ്മാണമെന്ന് കോടതി നിരീക്ഷിച്ചു. ഇത് 1959 ലെ തമിഴ്‌നാട് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് ആക്റ്റ് അനുസരിച്ച് മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എച്ച്ആർ & സിഇ വകുപ്പിന്റെ നടപടികൾ നിയമവിരുദ്ധമാണെന്നും ശരിയായ വിലയിരുത്തലില്ലാതെയാണ് നിർമ്മാണം നടത്തുന്നതെന്നും കോടതി വ്യക്തമാക്കി.
മാത്രമല്ല മറ്റൊരു കേസിൽ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഉത്തരവുകളും, ടെൻഡർ അറിയിപ്പുകളും, സാമ്പത്തിക വിവരങ്ങളും അതിന്റെ വെബ്‌സൈറ്റിൽ മുൻകൂട്ടി അപ്‌ലോഡ് ചെയ്യാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും , അത് ഭക്തരുടെ പണം ഉൾപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി.
















