മോസ്കോ : ഇതുവരെ പിന്നില്‍ നിന്നു കളിച്ച യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ മുന്‍പിലേക്ക് വരികയാണ്. റഷ്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പരസ്യമാവുകയാണ്. റഷ്യ ബെല്‍ജിയത്തിലെ യൂറോക്ലിയര്‍ എന്ന ഡെപ്പോസിറ്ററിയില്‍ നിക്ഷേപിച്ച 14000 കോടി യൂറോ മരവിപ്പിച്ച ശേഷം ഉക്രൈന് ‘നഷ്ടപരിഹാര വായ്‌പ’യായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇതുപോലെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ധനകാര്യനിക്ഷേപസ്ഥാപനങ്ങളിലും റഷ്യ നിക്ഷേപിച്ചിട്ടുണ്ട്. പക്ഷെ ഇത് അന്താരാഷ്‌ട്രനിയമങ്ങള്‍ക്ക് എതിരായ നടപടിയായതിനാല്‍ ബെല്‍ജിയം ഇതിനെ എതിര്‍ക്കുന്നുണ്ട്.
ഇതിന് തിരിച്ചടിയായി ജര്‍മ്മനി റഷ്യയില്‍ നിക്ഷേപിച്ചിട്ടുള്ള 10000 കോടി ഡോളര്‍ ആസ്തി മരവിപ്പിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് റഷ്യ. റഷ്യയുടെ ആസ്തി മരവിപ്പിച്ചാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്നത് ജര്‍മ്മനിക്കായിരിക്കുമെന്ന് ജർമ്മൻ-റഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി മത്തിയാസ് ഷെപ്പ് പറയുന്നു.
വിശ്വാസത്തോടെ റഷ്യ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും നിക്ഷേപിച്ചിരിക്കുന്ന ആസ്തി പിടിച്ചെടുത്ത് ഉക്രൈന് നല്കാനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും. മറ്റൊരു രാജ്യത്തിന്റെ ആസ്തികൾ പിടിച്ചെടുക്കുന്നത് അന്താരാഷ്‌ട്ര നിയമങ്ങളെ ലംഘിക്കുമെന്നാണ് റഷ്യ പ്രതികരിക്കുന്നത്.
















