ലക്നൗ : ഏഴാം ക്ലാസുകാരിയുടെ കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മദ്രസ അധികൃതർ. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ പക്ബറ പ്രദേശത്തുള്ള ജാമിയ അസാനുൽ ബനാത്ത് ഗേൾസ് കോളേജിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന ഷമാമ ഷർമീൻ എന്ന പെൺകുട്ടിയുടെ കന്യകാത്വ സർട്ടിഫിക്കറ്റാണ് മദ്രസ അധികൃതർ ആവശ്യപ്പെട്ടത്.
മദ്രസ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായി മാത്രമല്ല, അനുസരിച്ചില്ലെങ്കിൽ മകളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചണ്ഡീഗഢ് സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് പറഞ്ഞു. സംഭവത്തിൽ യൂസഫ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .
മകളെ എട്ടാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനായി ഓഗസ്റ്റിൽ മദ്രസയിൽ പോയിരുന്നുവെന്ന് യൂസഫ് പറയുന്നു. എന്നാൽ , മാനേജ്മെന്റ് മകളെ വീണ്ടും പഠിപ്പിക്കാൻ വിസമ്മതിക്കുകയും ആദ്യം കന്യകാത്വ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപമാനിതനായതോടെ താൻ മകളെ വീട്ടിലേക്ക് കൊണ്ടുപോയെന്നും യൂസഫ് പറഞ്ഞു.
തന്റെ ഭാര്യ കുറച്ചുനാളായി അലഹബാദിൽ രോഗിയായ അമ്മയെ പരിചരിക്കാൻ പോയിരുന്നു . ഈ കാലയളവിൽ, ജൂലൈ 16 ന് അദ്ദേഹം മകളെ കുറച്ച് ദിവസത്തേക്ക് ചണ്ഡീഗഡിലേക്ക് തന്റെ ജോലി സ്ഥലത്തേയ്‌ക്ക് കൊണ്ടുവന്നു. പിന്നീട് ഭാര്യ മകളെ സ്കൂളിൽ തിരികെ കൊണ്ടുപോയപ്പോൾ, മദ്രസ അധികൃതർ മകളെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. യൂസഫ് തന്റെ മകളോട് “അനൗചിതമായി” പെരുമാറിയെന്നാണ് മദ്രസ അധികൃതരുടെ സംശയം.
“അതിന്റെ അടിസ്ഥാനത്തിൽ, വൈദ്യപരിശോധന നടത്തിയില്ലെങ്കിൽ അവളെ വീണ്ടും പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് മദ്രസ അധികൃതർ പറഞ്ഞു, കുടുംബത്തെ അപമാനിക്കാനുള്ള ശ്രമമാണിത് . മകളെ സ്കൂളിൽ അയയ്‌ക്കുമ്പോൾ അച്ഛൻ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്ന ഏതെങ്കിലും നിയമമുണ്ടോ ? -എന്നും യൂസഫ് ചോദിക്കുന്നു.
















