ഇസ്ലാമാബാദ് : സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്ഥാൻ. സംഭവം കോമഡിയാണെങ്കിലും സംഭവം സത്യമാണ് . ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഈ കരാര്‍ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പാകിസ്താന് സാമ്പത്തിക സ്ഥിരത നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍.
കരാറിന്റെ ഭാഗമായി, ഏത് ആക്രമണത്തില്‍ നിന്നും സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനായി പാകിസ്താന്‍ അവിടെ സൈന്യത്തെ വിന്യസിക്കും. ഇതിന് പകരമായി, പാക് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി സൗദി വലിയ സാമ്പത്തിക നിക്ഷേപം പാകിസ്താനിൽ നടത്തുകയും ചെയ്യും. മാത്രമല്ല ഇക്കാര്യം പാക് മന്ത്രി ഖ്വാജ ആസിഫ് തന്നെ പറയുകയും ചെയ്യുന്നുണ്ട്. സൗദിയെ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് ആസിഫ് പറയുന്നത്.
സൗദിയിലെ വിവിധ സൈനിക താവളങ്ങളിലും നഗരങ്ങളിലുമായി പാകിസ്താന്‍ 25,000 സൈനികരെ വിന്യസിക്കും. ഓരോ പാക് സൈനികനും പ്രതിമാസം കുറഞ്ഞത് 6,000 സൗദി റിയാല്‍ (1.4 ലക്ഷം രൂപയോളം)ആണ് ശമ്പളമായി സൗദി പാകിസ്താന് നൽകുക .
നാല് കരസേന ബ്രിഗേഡുകള്‍, രണ്ട് വ്യോമസേനാ സ്‌ക്വാഡ്രണുകള്‍, രണ്ട് നാവികസേന കപ്പല്‍ വ്യൂഹങ്ങള്‍ എന്നിവയുള്‍പ്പെടുന്ന വലിയ സൈനിക വിന്യാസമാണ് പാകിസ്താന്‍ സൗദിയില്‍ നടത്തുക.
കൂടാതെ, സൗദി അറേബ്യയുമായി സഹകരിച്ച് അത്യാധുനിക വ്യോമ പ്രതിരോധ, റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ് സ്ഥാപിക്കാനും പാകിസ്താന്‍ പദ്ധതിയിടുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക ഉപകരണങ്ങള്‍, വെടിക്കോപ്പുകള്‍, മോര്‍ട്ടാറുകള്‍, ടാങ്കുകള്‍, ഹ്രസ്വദൂര മിസൈലുകള്‍ എന്നിവയും പാകിസ്താന്‍ സൗദി അറേബ്യക്ക് നല്‍കും.
സൗദി അറേബ്യയിലെ കമാന്‍ഡ് ഓപ്പറേഷനുകള്‍ക്കായി, പാകിസ്താന്‍ ഒരു ത്രീ-സ്റ്റാര്‍ ലെഫ്റ്റനന്റ് ജനറലിനെയും രണ്ട് മേജര്‍ ജനറല്‍മാരെയും എട്ട് ബ്രിഗേഡിയര്‍മാരെയും നിയമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിന്പകരമായി, പാകിസ്താന്റെ അടിസ്ഥാന സൗകര്യ, സാമ്പത്തിക, ഖനന, ഊര്‍ജ്ജ, സുരക്ഷാ മേഖലകളില്‍ സൗദി അറേബ്യ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.എല്ലാ മേഖലകളിലുമായി പാകിസ്താനുമായുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 5 ബില്യണ്‍ ഡോളറില്‍ നിന്ന് 15 ബില്യണ്‍ ഡോളറായി സൗദി അറേബ്യ വര്‍ദ്ധിപ്പിക്കുമെന്നും കരാറില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചകള്‍ക്കായി ഒരു ഉന്നത സൗദി പ്രതിരോധ സംഘം ഈ മാസം പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ഒക്ടോബര്‍ അവസാന വാരം സൗദി അറേബ്യ സന്ദര്‍ശിക്കാനും നിശ്ചയിച്ചിട്ടുണ്ട്.
















