ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് മഹാത്മാഗാന്ധിയും മുന്‍ രാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്ണനും രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമങ്ങളുടെ ആത്മാവ് സ്ഥിതിചെയ്യുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളിലും ഗോത്രവര്‍ഗക്കാരിലും പട്ടികജാതി വിഭാഗങ്ങളിലും പിന്നാക്കക്കാരിലും ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗങ്ങളിലുമാണെന്ന് തത്വചിന്തകന്മാര്‍ ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. മഹാത്മാഗാന്ധിയുടെ സ്വപ്‌നമാണ് ഗോത്രവര്‍ഗക്കാരിയായ ദ്രൗപദി മുര്‍മു ഭാരതത്തിന്റെ 15-ാം രാഷ്‌ട്രപതിയായതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് ചിലര്‍ രേഖപ്പെടുത്തി. എന്നാല്‍, ഗാന്ധി ശിഷ്യന്മാരായ കോണ്‍ഗ്രസുകാര്‍ 54 വര്‍ഷം രാജ്യം ഭരിച്ചപ്പോള്‍ ഗാന്ധിജിയുടെ സ്വപ്‌നം നടപ്പാക്കിയില്ല.
1997ല്‍ മലയാളിയായ കെ.ആര്‍. നാരായണനെ രാഷ്‌ട്രപതിയാക്കിയപ്പോള്‍ ഐ.കെ.ഗുജ്റാള്‍ ആയിരുന്നു പ്രധാനമന്ത്രി. അതും 2022-ല്‍ ദ്രൗപദി മുര്‍മു രാഷ്‌ട്രപതി ആയതും തമ്മില്‍ രാഷ്‌ട്രീയമായി വളരെ വ്യത്യാസമുണ്ട്. ഗുജ്‌റാളിന് പിന്തുണ നല്‍കിയിരുന്ന മുന്നണി സംവിധാനം പരാജയപ്പെട്ടപ്പോള്‍ എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1998-ല്‍ അധികാരത്തില്‍ വന്നു. 1999ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്ന വാജ്‌പേയി സര്‍ക്കാര്‍ 2004 വരെ ഭരണം തുടര്‍ന്നു. 1997 ജൂലൈ മുതല്‍ 2002 വരെയാണ് കെ.ആര്‍. നാരായണന്‍ രാഷ്‌ട്രപതിയായിരുന്നത്. കെ.ആര്‍. നാരായണനെ രാഷ്‌ട്രപതിയാക്കിയത് കോണ്‍ഗ്രസ് അല്ലെന്നു വ്യക്തം. ഇപ്പോള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ തിരുവനന്തപുരത്ത് രാജ്ഭവനില്‍ അനാച്ഛാദനം ചെയ്തപ്പോള്‍, ഭാരതത്തിന്റെ മഹത്വം തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
1998-2004 ല്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ സര്‍ക്കാര്‍ രാജ്യത്തിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. അഴിമതിയില്ലാത്ത സുതാര്യ വികസനം നടപ്പാക്കി. ഗംഗാ ശുദ്ധീകരണവും നദീസംയോജനവും ഇതിന്റെ ഭാഗമായിരുന്നു. 45 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത എന്ന പദ്ധതി ആവിഷ്‌കരിച്ച് ദേശീയപാതാവികസനം സാധ്യമാക്കി. സ്ത്രീശാക്തീകരണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. 2002-ല്‍ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ എ.പി.ജെ. അബ്ദുള്‍ കലാമിനെ രാഷ്‌ട്രപതിയാക്കി. 2004-ല്‍ സോണിയയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസും, സി.പി.എമ്മും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് എ.പി.ജെ. അബ്ദുള്‍ കലാം രാഷ്‌ട്രപതിയായിരുന്നത്കൊണ്ടാണ്. സോണിയ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിനുണ്ടാകുമായിരുന്ന വലിയ ആഘാതം അങ്ങനെ ഒഴിവായി.
2004-2014 കാലഘട്ടത്തില്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിലുണ്ടായ വീഴ്ചകളും അഴിമതികളും 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്താന്‍ അടിത്തറ പാകി. മോദിയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചത് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയായിരുന്നു. മോദി സര്‍ക്കാരിന്റെ രാജ്യപുരോഗതിയ്‌ക്ക് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രണബ് മുഖര്‍ജി രാഷ്‌ട്രപതി എന്ന നിലയില്‍ പിന്തുണ നല്‍കി. തുടര്‍ന്നായിരുന്നു ഭാരതത്തിന്റെ വികസന കുതിപ്പ്. 11 വര്‍ഷമായി മോദി സര്‍ക്കാര്‍ നടപ്പാക്കിയ രാജ്യപുരോഗതിയ്‌ക്കുവേണ്ടിയുള്ള സാമൂഹ്യമാറ്റത്തിന്റെ പരിണാമമാണ് ദ്രൗപദി മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനലബ്ധി. ദ്രൗപദി മുര്‍മു രാഷ്‌ട്രപതിയായതിനെ അത്ഭുതം മഹാത്ഭുതം എന്നൊക്കെ വിശേഷിപ്പിക്കുന്ന രാഷ്‌ട്രീയനിരീക്ഷകരും മാധ്യമങ്ങളുമുണ്ട്. വന്ദേ ദ്രൗപദി, മഹാഭാരതി, രാഷ്‌ട്രനായിക എന്നൊക്കെ രാഷ്‌ട്രപതിയെ വിശേഷിപ്പിച്ച മാധ്യമങ്ങളുടെ ധര്‍മം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്. 823 കോടി ജനങ്ങള്‍ അധിവസിക്കുന്ന ലോകത്തുള്ള 200 രാജ്യങ്ങളിലേയും മാധ്യമങ്ങളും രാഷ്‌ട്രീയപണ്ഡിതന്മാരും ദ്രൗപദി മുര്‍മുവിന്റെ സ്ഥാനലബ്ധിയെ പ്രകീര്‍ത്തിച്ചു. എന്നാല്‍, 11 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിവരുന്ന രാഷ്‌ട്രനിര്‍മ്മാണ പ്രക്രിയകളെ ചരിത്രപരവും ശാസ്ത്രീയവുമായ നിരീക്ഷണങ്ങളിലൂടെ വിലയിരുത്തിയാല്‍ രാഷ്‌ട്രപതിയുടെ സ്ഥാനലബ്ധി സ്വാഭാവികം എന്ന് കാണാന്‍ കഴിയും. ഇതാണ് ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിയാക്കിയ നരേന്ദ്ര മോദിയുടെ മനോഭാവം എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു വായിച്ചെടുക്കാം.
രാംനാഥ് കോവിന്ദിന് ശേഷം ഭാരതത്തിന്റെ രാഷ്‌ട്രപതിയാകാന്‍, ഒറീസയിലെ ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് ഏറ്റവും അനുയോജ്യ എന്ന് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഗവേഷണ വിഭാഗവും ശാസ്ത്രീയമായി കണ്ടെത്തി. ഭാരതത്തിലെ ദരിദ്രവിഭാഗങ്ങളെ ശാക്തീകരിക്കാനും അതുവഴി ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കാനും അവരുടെ പ്രതിനിധിയെത്തന്നെ ഭരണസംവിധാനത്തിന്റെ ഉത്തുംഗശ്രേണിയില്‍ പ്രതിഷ്ഠിക്കണമെന്ന കണ്ടെത്തല്‍ പ്രശംസനീയമാണ്. അതുവഴി ഭാരതത്തിലെ 146 കോടി ജനങ്ങളിലുണ്ടാവുന്ന മാനസികവും രാഷ്‌ട്രീയവും സാമൂഹ്യവും ആയ ഉണര്‍വും വളര്‍ച്ചയും വികാസവും അമൂല്യമാണ്. ഇത് കണ്ടെത്താനും തിരിച്ചറിയാനുമുള്ള കരുത്താണ് നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സംഘത്തിനുമുള്ള മികവ്. ദാരിദ്ര്യനിര്‍മാര്‍ജനം സമ്പന്നരിലൂടെ നടപ്പാക്കാന്‍ കഴിയില്ല എന്ന ആപ്തവാക്യമാണ് ഇവിടെ പ്രസക്തമാകുന്നത്. രാജാവിനേക്കാള്‍ പ്രാധാന്യം രാജാവിനെ അധികാരത്തില്‍ എത്തിക്കുന്ന വ്യക്തികള്‍ക്കാണ് എന്നുള്ള പ്രാചീനതത്വവും ഇവിടെ പ്രസക്തമാകുന്നു. നരേന്ദ്ര മോദി അതിനെ കാണുന്നത് അദ്ദേഹത്തില്‍ അര്‍പ്പിക്കപ്പെട്ട ചുമതലയും കടമയുമായിട്ടാണ്.
നാളിതുവരെ രാഷ്‌ട്രപതി നടത്തിയ പ്രസംഗങ്ങള്‍ ഉജ്ജ്വലവും ധീരോദാത്തവും യഥാര്‍ത്ഥ്യബോധ്യത്തോടെയുള്ളതുമാണ്. ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെക്കുറിച്ച് രാഷ്‌ട്രപതി എടുത്ത് പറയുന്നുണ്ട്. മതേതര ജനാധിപത്യഭാരതം ദാരിദ്ര്യവിമുക്തമായിരിക്കണം എന്ന സന്ദേശം തുടര്‍ച്ചയായി നല്‍കുന്നു. 1958-ല്‍ ഒറീസയിലെ ഗോത്രവര്‍ഗ ഗ്രാമത്തില്‍ ജനിച്ച ദ്രൗപദി മുര്‍മു രാഷ്‌ട്രീയമായി നേതൃത ശേഷി തെളിയിച്ചതാണ്. രാഷ്‌ട്രപതിയുടെ നേതൃത്വപരമായ ശേഷിയും കഴിവും വിളംബരം ചെയ്യുന്നതാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തുന്ന പ്രസംഗങ്ങള്‍. ജാതിക്കെതിരായ പോരാട്ടം, മതേതരത്വത്തിന് വേണ്ടിയുള്ള ആഹ്വാനം, ദാരിദ്ര്യ നിര്‍മാര്‍ജനം, വിശ്വസാഹോദര്യം, ഭാരതത്തിന്റെ സാംസ്‌കാരികത്തതനിമ ഉയര്‍ത്തിപ്പിടിക്കല്‍ തുടങ്ങിയ സന്ദേശം പ്രസംഗത്തിലുണ്ട്. മതാതീത ആത്മീയതയുടെ ശ്രീകോവിലായ വര്‍ക്കല ശിവഗിരി മഠത്തില്‍ ശ്രീ നാരായണ ഗുരുദേവന്റെ സമാധി ശതാബ്ദി പരിപാടികള്‍ക്ക് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു തുടക്കം കുറിച്ചപ്പോള്‍, സനാതന ധര്‍മം എന്ന ഭാരതീയ സംസ്‌കാരത്തിന്റെ പൂ
ര്‍ണ്ണത ലോകമെമ്പാടും വിളംബരം ചെയ്യപ്പെട്ടു.
2022- ല്‍ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്‌ട്രപതിയുമായ പ്രതിഭാ പാട്ടീല്‍ നല്‍കിയ ഉപദേശം പ്രതിപക്ഷങ്ങള്‍ സ്വീകരിക്കേണ്ടതായിരുന്നു. ദ്രൗപദി മുര്‍മു കരുത്തുറ്റ നേതാവാണെന്നും നേതൃത്വശേഷി ബോധ്യമുണ്ടെന്നും പ്രതിപക്ഷം പിന്തുണ നല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരതത്തിലെ പ്രതിപക്ഷങ്ങള്‍ക്ക് അന്നു തെറ്റുപറ്റി. കേരളത്തിലെ രണ്ട് മുന്നണികളുടെയും തീരുമാനങ്ങള്‍ അവഗണിച്ച് ഒരു എംഎല്‍എ ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്തത് മലയാളിയുടെ അന്തസ്സ് ഉയര്‍ത്തിയിരുന്നു.
















