ന്യൂദൽഹി: രാജ്യ തലസ്ഥാനത്ത് ഐഎസിസ് സംഘത്തിന്റെ ഗൂഡാലോചന തകർത്ത് ദൽഹി പോലീസ്. ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ നടത്തിയ റെയ്ഡിനിടെ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ദൽഹിയിലെ സാദിഖ് നഗറിൽ നിന്നാണ് ഒരാൾ പിടിയിലായത്. മറ്റൊരു ഭീകരനെ ഭോപ്പാലിൽ നിന്നും സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇരുവരിൽ നിന്നും ചില സന്ദേശ സാമഗ്രികളും കണ്ടെടുത്തു. ഒരു ഭീകരൻ ദൽഹി നിവാസിയാണെന്നും മറ്റൊരാൾ മധ്യപ്രദേശ് നിവാസിയാണെന്നും പോലീസ് പറഞ്ഞു. ഇരുവരും ചാവേർ ആക്രമണങ്ങൾക്ക് പരിശീലനം നേടുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്രധാനമായും ദൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളാണ് രണ്ട് ഭീകരരും ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരക്കേറിയ വലിയ മാർക്കറ്റുകളിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിപ്പിക്കാൻ അവർ പദ്ധതിയിട്ടിരുന്നു. തലസ്ഥാനത്ത് വലിയ തോതിലുള്ള ഐഇഡി സ്ഫോടനം നടത്താനും രണ്ട് ഭീകരരും പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് രഹസ്യാന്വേഷണ ഏജൻസികളും സ്പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇരുവരെയും പിടിയിലാകുന്നത്. നിലവിൽ അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തുവരികയാണ്.
നേരത്തെ സെപ്റ്റംബർ ആദ്യം ദൽഹി പോലീസ് ഇന്ത്യയിലുടനീളമുള്ള പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഒരു ഭീകര സംഘടനയെ തിരിച്ചറിയുകയും പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളെ തുടർന്ന് അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദൽഹി, ജാർഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, ബോംബ് നിർമ്മാണ രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
ഇതിൽ അറസ്റ്റിലായ വ്യക്തികൾക്ക് ഐഇഡി നിർമ്മിക്കുക മാത്രമല്ല, ആയുധങ്ങൾ നിർമ്മിക്കുന്നതിനും തീവ്രവാദ പ്രചാരണം നടത്തുന്നതിനുമുള്ള ഒരു ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.
















