മെമ്മറി കാർഡ് വിവാദത്തിൽ തെളിവുകൾ ശേഖരിക്കുന്നതിനായി ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ അഞ്ചംഗ കമ്മീഷൻ രൂപീകരിച്ച് തെളിവുശേഖരണം ആരംഭിച്ചു. ഓഗസ്റ്റ് 21നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. അമ്മ പ്രസിഡണ്ട് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെമ്മറി കാർഡ് വിവാദം അന്വേഷിക്കുന്നത്. ശ്വേതാ മേനോന് പുറമേ ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, കുക്കു പരമേശ്വരൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
അമ്മയിലെ സ്ത്രീകൾ ഒത്തുകൂടിയ ഒരു വേദിയിൽ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവയ്‌ക്കുകയും അത് കുക്കു പരമേശ്വരന്റെ നേതൃത്വത്തിൽ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. തുടർന്ന് ആ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരനാണ് സൂക്ഷിച്ചിരുന്നത് എന്നും ആരോപണമുണ്ട്. അതേസമയം, മെമ്മറി കാർഡ് മരിച്ചുപോയ നടി കെപിഎസി ലളിതയുടെ പക്കൽ ആയിരുന്നുവെന്നാണ് നിഗമനം.
‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ കുക്കുവിന് എതിരെയുള്ള പ്രധാന ആയുധവും ഈ ആരോപണമായിരുന്നു. കുക്കു പരമേശ്വരൻ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ആരോപണ വിധേയരുടെ പക്ഷം. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും കഴിഞ്ഞ യോഗങ്ങളിൽ ചർച്ചയായിരുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു അമ്മയുടെ കഴിഞ്ഞ മീറ്ററിങ്ങിലെ പ്രധാന അജണ്ട. തുടര്‍ന്നാണ് വിഷയത്തിൽ അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോൻ നിലപാട് വ്യക്തമാക്കിയതും അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചതും. അന്വേഷണത്തിന് തുടക്കം കുറിച്ചതും . നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടർന്ന് അമ്മ വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവും താര സംഘടനയിൽ ശക്തമാണ്.
















