കട്ടപ്പന: ഇത്തവണ കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷം എത്തിയപ്പോള്‍ തുടക്കത്തില്‍ തന്നെ അതി തീവ്ര മഴയാണ് ജില്ലയിലെ മലയോര മേഖലകളില്‍ പെയ്തിറങ്ങിയത്. തുലാമാസം ഒന്നാം തീയതി രാത്രിയോടെ ആരംഭിച്ച ശക്തമായ മഴക്ക് ശമനമുണ്ടായത് പിറ്റേന്ന് രാവിലെയോടെയായിരുന്നു. ഇതേ തുടര്‍ന്ന് വെള്ളം കയറാത്ത പലയിടങ്ങളിലും വെള്ളം കയറിയും ഉരുള്‍ പൊട്ടിയും മരങ്ങള്‍ കടപുഴകിയും വന്‍ നാശമാണുണ്ടായത്.
വൈദ്യുതി തടസത്തിന് പിന്നാലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം തന്നെ ഗതാഗത തടസമുണ്ടായി. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് പീരുമേട്, കുമളി, കട്ടപ്പന, നെടുംങ്കണ്ടം, തൂക്കുപാലം മേഖലകളിലായിരുന്നു. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ ഭാഗീകമായും പൂര്‍ണമായും തകര്‍ന്നു.
ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചു പോകുകയും ചെയ്തു. ഏലം, ഏത്തവാഴ തുടങ്ങിയ കൃഷികളാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. തൂക്കുപാലം, താന്നിമൂട്, നെടുംങ്കണ്ടം മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണമായത് കല്ലാര്‍ അണക്കെട്ട് തുറക്കുന്നതിലെ കാലതാമസമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ചെറു അണക്കെട്ടുകളെല്ലാം നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയിലെത്തിയിരിക്കുകയാണ്. 15 അടികൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ കാര്യമെടുത്താല്‍ 136 അടിയെന്നത് 139 ആയിട്ടാണ് ഉയര്‍ന്നത്. സ്പില്‍വേയിലെ 13 ഷട്ടറുകളും തുറന്നെങ്കിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല.
മുല്ലപ്പെരിയാറിന്റെ താഴ്‌വാര പ്രദേശങ്ങളായ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ മേഖലകളിലെ ചില വീടുകളില്‍ വെള്ളം കയറിയതൊഴിച്ചാല്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശ്വസിക്കാം. തുലാവര്‍ഷത്തില്‍ തീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് മലയോര മേഖലകളില്‍ ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം വെറും പ്രഹസനമാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായാലും തുച്ഛമായി ലഭിക്കുന്ന നഷ്ടപരിഹാരത്തുകയ്‌ക്ക് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. നിരന്തരമായി മഴക്കാല ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങള്‍ നോക്കുകുത്തികളാകുന്നത് പ്രതിഷേധാര്‍ഹമാണ്.
















