കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ പോലീസ് സേനയിൽ നിന്നും പിരിച്ചുവിടപ്പെട്ട ആളാണ് തന്നെ ആക്രമിച്ചതെന്ന് ഷാഫി പറമ്പിൽ എംപി. അഭിലാഷ് ഡേവിഡ് എന്ന ഇയാൾ നിലവിൽ വടകര കൺട്രോൾ റൂം സിഐയാണെന്നും വഞ്ചിയൂർ സിപിഎം ഓഫീസിലെ നിത്യ സന്ദർശകനാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും ഷാഫി പറമ്പിൽ വാർത്ത സമ്മേളനത്തിൽ പുറത്ത് വിട്ടു.
ശ്രീകാര്യം എസ്എച്ച്ഓ ആയിരുന്ന അഭിലാഷ് ഡേവിഡ് ലൈംഗീക പീഡനക്കേസിൽ നടപടി സ്വീകരിക്കാത്തതിന് 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തിരുന്നുവെന്നും ജനുവരി 19ന് ഇയാൾ ഉൾപ്പടെ മൂന്നു പോലീസുകാരെ സേനയിൽ നിന്നും പിരിച്ചുവിട്ടതാണെന്നും ഷാഫി പറഞ്ഞു. മാധ്യമവാർത്തകൾ ഉൾപ്പടെ കാണിച്ചുകൊണ്ടാണ് ഷാഫി വെളിപ്പെടുത്തൽ നടത്തിയത്. സിപിഎമ്മിന്റെ തിരക്കഥയ്‌ക്ക് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ല.
AI ടൂൺ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് എന്തുപറ്റി സർക്കാരിന്റെ എ ഐ ടൂൾ അടിച്ചുപോയോ. തന്നെ ആക്രമിച്ച പോലീസുകാരനെ കണ്ടെത്താനായി എ ഐയുടെ സഹായമൊന്നും ആവശ്യമില്ല. നാല് വീഡിയോ പരിശോധിച്ചാൽ മതി. ഇതുവരെ സംഭവത്തിൽ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഷാഫി ചോദിച്ചു.
പേരാമ്പ്രയിൽ ആക്രമണം ഉണ്ടായത് ശബരിമല വിഷയം മാറ്റാനാണ്. ആസൂത്രിതമായ അക്രമമാണ് പോലീസ് നടത്തിയത്. പോലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായത്. ഗ്രനേഡ് കൈയിൽ വച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചെന്നും ഷാഫി പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു. അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ലെന്നും ഷാഫി പറയുന്നു.
















