കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്‌ക്കാന്‍ സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത് ഉദ്ദേശശുദ്ധിയോടെയാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തി ഒരു ബ്ലോക്കിലെ രണ്ട് വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. അതിനുവേണ്ടി വരുന്ന തുകയുടെ 60 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഈ പദ്ധതി ആരംഭിച്ച് മൂന്ന് വര്‍ഷമായിട്ടും അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായതിനാല്‍ അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു പോന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ കേരളം മുഖംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതുവഴി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയോടും വിദ്യാര്‍ത്ഥികളോടും കടുത്ത വഞ്ചനയാണ് പിണറായി സര്‍ക്കാര്‍ കാണിച്ചത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികളെ സങ്കുചിത രാഷ്‌ട്രീയം മുന്‍നിര്‍ത്തി എതിര്‍ക്കുകയെന്നത് പിണറായി സര്‍ക്കാരിന്റെ നയമാണ്. പ്രധാനമന്ത്രി മോദിയോടും ബിജെപിയോടും കേരളത്തിലെ ജനങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടാവും എന്നു കരുതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും കേരളത്തില്‍ നടപ്പാക്കാതിരിക്കുന്നതും, പേരുമാറ്റി നടപ്പാക്കുന്നതും. പ്രധാനമന്ത്രിയുടെ പേര് വയ്‌ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വീമ്പിളക്കാറുള്ളത്. അപഹാസ്യമായ ഈ സമീപനം കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.
നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍ വയ്‌ക്കുക തന്നെ വേണം. ഇത് സിപിഎമ്മിന്റെയോ പിണറായി സര്‍ക്കാരിന്റെയോ ഔദാര്യമല്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇങ്ങനെ ചെയ്തേ തീരൂ. പിഎം ശ്രീ പദ്ധതിക്കും ഇത് ബാധകമാണ്. ജവഹര്‍ നവോദയ പദ്ധതിയും രാജീവ് ഗാന്ധി റസിഡന്‍ഷ്യല്‍ മോഡല്‍ സ്‌കൂളുമൊക്കെ അംഗീകരിക്കുന്നവരാണ് നരേന്ദ്ര മോദി എന്ന പേരു പോലും ഇല്ലാതിരുന്നിട്ടും പിഎം ശ്രീ പദ്ധതിയെ രാഷ്‌ട്രീയമായ കാരണങ്ങളാല്‍ ഇക്കാലമത്രയും എതിര്‍ത്തു പോന്നത്. ഇതിന് ഇക്കൂട്ടര്‍ ജനങ്ങളോട് മാപ്പ് പറയണം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാലഹരണപ്പെട്ട രീതികള്‍ക്കു പകരം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിന് അനുസൃതമായ പദ്ധതികളും ഉണ്ടാവണം. എന്നാല്‍ രാജ്യത്തിന്റെ ഭാവിയില്‍ വലിയ താല്പര്യമൊന്നുമില്ലാത്ത ഇടതു പാര്‍ട്ടികള്‍ പുതിയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുകയാണ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്‌ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍ അതിന് സമ്മതിക്കില്ലെന്നാണല്ലോ ഇടതുമുന്നണിയിലെ വിദൂഷകന്മാരായ സിപിഐയുടെ നേതാക്കള്‍ ഒച്ചവയ്‌ക്കുന്നത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാമെന്ന് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയായിട്ടുള്ളതാണ്. എന്നാല്‍ പദ്ധതിയില്‍ ഒപ്പുവയ്‌ക്കാതെ കുപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ഇതുവരെ പിണറായി സര്‍ക്കാര്‍ ചെയ്തത്. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഇസ്ലാമിക മതമൗലികവാദികളുടെ അജണ്ട നടപ്പാക്കി വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് പുതിയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നതെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.
പിണറായി സര്‍ക്കാരിന്റെ ഒന്‍പതര വര്‍ഷത്തെ ഭരണം കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്. യാതൊരു കാര്യപ്രാപ്തിയും ഇല്ലാത്ത ഒരാളെ വിദ്യാഭ്യാസ മന്ത്രിയാക്കി വച്ചിരിക്കുന്നതിന്റെ ഫലം കൂടിയാണിത്. എസ്എസ്‌കെ അധ്യാപകര്‍ക്കുള്ള ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. പൊതു വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണ്. എന്നിട്ടും ഇത് ലോകോത്തര മാതൃകയാണെന്ന് അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും യാതൊരു മടിയുമില്ല. ഗത്യന്തരമില്ലെന്ന് വന്നപ്പോഴാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ചിട്ടുള്ളത്. പക്ഷേ ഇക്കൂട്ടരെ വിശ്വസിക്കാന്‍ പാടില്ല. എന്തെങ്കിലും കള്ളത്തരം കാണിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പണം വാങ്ങിയെടുക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കും ഇവര്‍ക്കുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
















