ന്യൂദൽഹി: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കമ്പനികളിലൊന്നായ കൊക്കകോളക്ക് വന്‍ പ്രതിസന്ധി. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ബിസിനസ് വന്‍തോതില്‍ ഇടിഞ്ഞതായി പറയുന്നു.
മൺസൂൺ സീസണിലെ മോശം കാലാവസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കൊക്കൊകോള പറയുമ്പോള്‍ ഇന്ത്യയിലെ പ്രതിസന്ധിക്ക് കാരണം അംബാനി പത്ത് രൂപ വിലയ്‌ക്ക് വിപണിയില്‍ ഇറക്കിയ കംപാ കോളയാണോ എന്ന ചോദ്യവും ഉയരുന്നു.
ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ ദുർബലമായ വിൽപനയും പ്രതികൂല കാലാവസ്ഥയും കാരണം ഓരോ ഓപറേറ്റിങ് യൂണിറ്റുകളിലും ഉത്പാദനം കുറഞ്ഞതായി കൊക്കകോള ചീഫ് ഓപറേറ്റിങ് ഓഫിസർ ഹെൻറിക് ബ്രൗൺ വ്യക്തമാക്കി. ഏഷ്യാ പസഫിക് മേഖലയിലെ വരുമാനം ഉയർന്നെങ്കിലും, ഇന്ത്യയിലെയും ഫിലിപ്പീന്‍സിലെയും പ്രതികൂല സാഹചര്യം ഉത്പാദനത്തെ ബാധിച്ചു.
പ്രതിസന്ധിയുണ്ടെങ്കിലും കമ്പനി മൂല്യ വിഹിതം നേടുകയും വരുമാനവും ലാഭവും വർധിപ്പിക്കുകയും ചെയ്‌തു. എങ്കിലും, ഏഷ്യാ പസഫിക് മേഖലയിലെ കൊക്കകോളയുടെ മൊത്തം വരുമാനം 10.6 ശതമാനം ഉയർന്ന് 1.5 ബില്യൺ യുഎസ് ഡോളറിലെത്തി. ഇന്ത്യയിലെ ചില പ്രദേശങ്ങളിലെ പ്രവർത്തനങ്ങളുടെ ഫലമായി 102 ദശലക്ഷം യുഎസ് ഡോളറിന്റെ ലാഭം നേടാൻ കമ്പനിക്ക് സാധിച്ചു.
കൊക്കകോള കമ്പനിയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. 2025 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗണ്യമായി വർധിച്ച മഴ ഉത്പാദനത്തെ സാരമായി ബാധിച്ചു.
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പുറത്തിറക്കിയ പത്ത് രൂപ വിലയുള്ള കംപാ കോള ഇന്ത്യയിലെ വിപണിയെ വന്‍തോതില്‍ പിടിച്ചടക്കിയത് കൊക്കൊകോളയ്‌ക്ക് വെല്ലുവിളിയായിട്ടുണ്ട്. കൊക്കൊകോളയുമായി വന്‍ വിലയുദ്ധമാണ് കംപാകോള പ്രഖ്യാപിച്ചത്.
















