തിരുവനന്തപുരം: റോഡ് പൊട്ടിപ്പൊളിഞ്ഞ് ടാര്‍ ഇളകി മാറിയും വലിയ കുഴികള്‍ രൂപപ്പെട്ട് വെള്ളക്കെട്ടായും വേളാവൂര്‍ നിവാസികളുടെ ദുരിതയാത്രയ്‌ക്ക് അറുതിയില്ല. ടാറിളകി മാറിയ സ്ഥലത്ത് ഇരുചക്രവാഹനങ്ങളുടെ അപകടം നിത്യസംഭവമായി മാറിയിരിക്കുന്നു. സ്ത്രീകളാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളകിയ ചെറു പാറക്കഷ്ണങ്ങള്‍ തെറിച്ചുള്ള അപകടങ്ങളും ഉണ്ടാകുന്നു.
വേളാവൂരില്‍ നിന്നും പാറയ്‌ക്കല്‍ റോഡിലേക്ക് തിരുയുമ്പോള്‍ത്തന്നെ വലിയ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. പുലര്‍ച്ചെ എത്തുന്ന മീന്‍വണ്ടികളും ഇവിടെ വച്ചാണ് കച്ചവടവും ചെറിയ വണ്ടികളിലേക്ക് മീന്‍ മാറ്റുന്നതും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മീനിനല്‍ നിന്നുള്ള വെള്ളവും കലരുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹനങ്ങളുടെയും ശരീരത്തിലേക്ക് ഈ മലിനജലം തെറിച്ചുവീഴുന്നു. മീനിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴുന്നതിനാല്‍ തെരുവുനായ്‌ക്കളുടെ കേന്ദ്രമായും മാറിയിരിക്കുന്നു. കാക്കകളും തെരുവുനായ്‌ക്കളും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നതിനായി എത്തുന്നു. നിരവധി സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ക്ഷേത്രത്തിലേക്കുള്ള ഭക്തരും യാത്രചെയ്യുന്ന റോഡാണിത്. ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരണമെങ്കിലും വാര്‍ഡുകളില്‍ ഇടതും വലതും മാറിമാറി വരാറുണ്ട്. എങ്കിലും ജനങ്ങളുടെ യാത്രാദുരിതത്തിനറുതിയില്ല.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതോടെ അവരവരുടെ വാര്‍ഡുകളില്‍ റോഡുകള്‍ മോടിപിടിപ്പിക്കുന്നതിലാണ് പഞ്ചായത്ത് മെമ്പര്‍മാരുടെ പൂര്‍ണ ശ്രദ്ധ. ഒന്നിലധികം വാര്‍ഡുകളിലൂടെ കടന്നുപോകുന്നതുകൊണ്ടാകാം വേളാവൂരില്‍ നിന്നും വൈദ്യന്‍കാവ് ക്ഷേത്രം വഴി പാറയ്‌ക്കലേക്ക് പോകുന്ന റോഡില്‍ ആരും ശ്രദ്ധവയ്‌ക്കാത്തത്. ആയിരക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്ന വൈദ്യന്‍കാവ് ദേവീക്ഷേത്ര ഉത്സവ സമയത്ത് ക്ഷേത്രം ഭാരവാഹികള്‍ ജെസിബി ഉപയോഗിച്ച് കുഴികള്‍ മണ്ണിട്ടു നികത്തുന്നതുമാത്രമാണ് കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി നടക്കുന്നത്.
ഒരു പതിറ്റാണ്ടോളമായി റോഡ് റീ ടാര്‍ ചെയ്തിട്ട്. അതിനിടയിലാണ് ജലജീവന്‍ പദ്ധതിക്കായി കുഴികുത്തി റോഡ് വികൃതമാക്കിയത്. കുറച്ചുകാലങ്ങള്‍ക്കുശേഷം ടാറിനോട് ചേര്‍ന്നുള്ള ഭാഗത്തെ മണ്ണ് നീക്കി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയെങ്കിലും രണ്ടാം തവണയും ജലജീവന്‍ പദ്ധതിയുടെ ഭാഗമായി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മുഴുവന്‍ കുത്തിയിളക്കുകയും റോഡിന് കുറുകെ കിടങ്ങുകളെടുത്ത് പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് നികത്തുകയും ചെയ്തു. കുത്തിയൊലിച്ച മഴവെള്ളപ്പാച്ചിലില്‍ മണ്ണ് ഒലിച്ചുപോയി റോഡ് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.











