പാട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലേക്കുമുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അവസാനിച്ചതിനുശേഷവും മഹാസഖ്യത്തിലെ സഖ്യകക്ഷികൾ തമ്മിലുള്ള തർക്കം തുടരുകയാണ്. കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷ പാർട്ടികൾ തമ്മിലാണ് മത്സരം.
മഹാസഖ്യത്തിലെ ഈ പോരാട്ടത്തിനിടയിൽ എല്ലാവരെയും വെറുപ്പിച്ച് ആർജെഡി ഇതിനോടകം 143 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് വൈശാലിയിലെ രഘോപൂർ സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. സഖ്യത്തിലെ മറ്റെരു വമ്പൻ നേതാവായ മുകേഷ് സാഹ്നിയുടെ വിഐപി പാർട്ടി 15 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോൺഗ്രസ് ഇപ്പോഴും ചെറിയ പാർട്ടികൾക്ക് തലവേദന സൃഷ്ടിക്കുന്നതിന്റെ ഓളത്തിലുമാണ്.
ഇതിനിടയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) പ്രഖ്യാപിച്ചു. ആർജെഡിയും കോൺഗ്രസും രാഷ്‌ട്രീയ ഗൂഢാലോചന നടത്തി സീറ്റുകൾ നഷ്ടപ്പെടുത്തിയെന്നാണ് ജെഎംഎം ആരോപിക്കുന്നത്.
അതേസമയം ജെഡിയുവിന്റെ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. നിതീഷ് ഇന്ന് മുസാഫർപൂരിൽ രണ്ട് വലിയ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
















