പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേ, മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി സ്വര്‍ണ കവചിത പാളികള്‍ സന്നിധാനത്തു നിന്നു കടത്തിയ അനന്ത സുബ്രഹ്‌മണ്യം കസ്റ്റഡിയില്‍. ബെംഗളൂരുവില്‍ നിന്നു പ്രത്യേകം നോട്ടീസയച്ചുവരുത്തിയാണ് ഇഞ്ചയ്‌ക്കലെ എസ്ഐടി ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പതു മുതല്‍ സുബ്രഹ്‌മണ്യത്തെ തനിച്ചും ഉച്ചകഴിഞ്ഞു പോറ്റിയുടെ സാന്നിധ്യത്തിലുമായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയ ബെംഗളൂരു സ്വദേശി ആര്‍. രമേശിനെയും ചോദ്യം ചെയ്യും.
2019 ജൂലൈ 19നും 20നുമാണ് ദ്വാരപാലക ശില്‍പ പാളികള്‍ സന്നിധാനത്തു നിന്നു കടത്തിയത്. 19ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി സന്നിധാനത്തു നിന്നു ദ്വാരപാലക ശില്‍പ പാളികളില്‍ ഒരുഭാഗം അനന്ത സുബ്രഹ്‌മണ്യമാണ് ഏറ്റുവാങ്ങിയത്. ഇതു സംബന്ധിച്ച മഹസറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരാണെങ്കിലും ഒപ്പിട്ടിട്ടുള്ളത് അനന്ത സുബ്രഹ്‌മണ്യമാണ്. അപ്പോള്‍ പോറ്റി സന്നിധാനത്തുണ്ടായിരുന്നില്ല. കൊവിഡ് കാലമായതിനാലാണ് തനിക്ക് സന്നിധാനത്തെത്താന്‍ കഴിയാത്തതെന്നാണന്ന് പോറ്റിയുടെ വിശദീകരണം. പാളികളുമായി സന്നിധാനത്തു നിന്ന് ട്രാക്ടറില്‍ മടങ്ങിയ അനന്ത സുബ്രഹ്‌മണ്യം പമ്പയില്‍ തങ്ങി.
20നു ശേഷിക്കുന്ന പാളികള്‍ കര്‍ണാടക സ്വദേശിയായ ആര്‍. രമേശാണ് സന്നിധാനത്തു നിന്ന് ഏറ്റുവാങ്ങിയത്. മഹസറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന സ്ഥാനത്തു രമേശാണ് ഒപ്പിട്ടത്. തുടര്‍ന്ന് പാളികള്‍ ട്രാക്ടറില്‍ പമ്പയിലെത്തിച്ചു. അവിടെ നിന്ന് അനന്ത സുബ്രഹ്‌മണ്യനും രമേശും കാറില്‍ ബെംഗളൂരുവിലേക്കാണ് ആദ്യം പോയത്.
തുടര്‍ന്ന് ഹൈദരാബാദിലെത്തിച്ച് ചെമ്പ്, സ്വര്‍ണം പണികളില്‍ വിദഗ്ധനായ നാഗേഷിനു പാളികള്‍ കൈമാറി. നാഗേഷ് പാളികളില്‍ എന്തു ചെയ്തന്നു വ്യക്തമല്ല. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ നാഗേഷ് മാറ്റിയോയെന്നാണ് അറിയേണ്ടത്. പാളികളില്‍ ചില അറ്റകുറ്റപ്പണികള്‍ വരുത്തിയെന്നാണ് അനന്ത സുബ്രഹ്‌മണ്യം പറഞ്ഞതെന്ന് സൂചനയുണ്ട്. നാഗേഷിന്റെ പക്കല്‍ നിന്നു പാളികള്‍ കല്‍പേഷ് വശമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിലേക്കു കൊടുത്തുവിട്ടത്.
















