ന്യൂദൽഹി: ശക്തിയെയും കഴിവിനെയും കുറിച്ചുള്ള ഭാരത പാരമ്പര്യം എല്ലായ്‌പോഴും “ജ്ഞാനായ ദാനായ ച രക്ഷണായ” എന്ന തത്വത്തിൽ വേരൂന്നിയതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ദീപാവലിയാഘോഷത്തിനു ശേഷം സൈനികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ശാസ്ത്രവും സമ്പത്തും ശക്തിയും മനുഷ്യരാശിയുടെ സേവനത്തിനും സംരക്ഷണത്തിനുമായി സമർപ്പിക്കപ്പെട്ടതാണ്. രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയും പുരോഗതിയും സമുദ്രപാതകളെ വളരെയധികം ആശ്രയിച്ചിരിക്കുന്ന ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത്, ആഗോള സ്ഥിരത ഉറപ്പാക്കുന്നതിൽ ഭാരത നാവികസേന നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എണ്ണവിതരണത്തിന്റെ 66 ശതമാനവും കണ്ടെയ്നർ കയറ്റുമതിയുടെ 50 ശതമാനവും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണു കടന്നുപോകുന്നതെന്നു മോദി പറഞ്ഞു. ഈ സമുദ്രപാതകൾ സുരക്ഷിതമാക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാവൽക്കാരായി ഭാരതീയ നാവികസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ദൗത്യാധിഷ്ഠിത വിന്യാസങ്ങൾ, കടൽക്കൊള്ള നേരിടാനുള്ള പട്രോളിങ്, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ഭാരത നാവികസേന ഈ മേഖലയിലുടനീളം ആഗോള സുരക്ഷാപങ്കാളിയായി പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
“രാജ്യത്തെ ദ്വീപുകളുടെ സുരക്ഷയും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ നാവികസേനക്ക് സുപ്രധാനമായ പങ്കുണ്ട്,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജനുവരി 26 ന് രാജ്യത്തെ എല്ലാ ദ്വീപുകളിലും ദേശീയ പതാക ഉയർത്താൻ കുറച്ചു കാലം മുമ്പ് എടുത്ത തീരുമാനം അദ്ദേഹം അനുസ്മരിച്ചു. നാവികസേന ഈ ദേശീയ പ്രതിബദ്ധത നിറവേറ്റിയെന്നും, ഇന്ന് ത്രിവർണ്ണ പതാക ഓരോ ഇന്ത്യൻ ദ്വീപിലും നാവികസേന അഭിമാനത്തോടെ ഉയർത്തുന്നുണ്ടെന്നും മോദി സ്ഥിരീകരിച്ചു.
ഭാരതം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കിമ്പോൾ, ഗ്ലോബൽ സൗത്തിലെ എല്ലാ രാജ്യങ്ങളും അതോടൊപ്പം മുന്നേറുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മഹാസാഗർ മാരിടൈം വിഷനു’ മായി ഭാരതം മുന്നോട്ടുപോവുകയാണെന്നും നിരവധി രാജ്യങ്ങളുടെ വികസന പങ്കാളിയായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആവശ്യമുള്ളപ്പോഴെല്ലാം ലോകത്തെവിടെയും മാനുഷിക സഹായം നൽകാൻ ഭാരതം സജ്ജമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ആഫ്രിക്ക മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ, ദുരന്തസമയങ്ങളിൽ ലോകം ഇന്ത്യയെ ഒരു ആഗോള പങ്കാളിയായിട്ടാണ് കാണുന്നത്. 2014-ൽ അയൽരാജ്യമായ മാലിദ്വീപ് ജലപ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ നീർ’ ദൗത്യത്തിലൂടെ നാവികസേന ശുദ്ധജലം ആ രാജ്യത്തിന് എത്തിച്ചു നൽകിയ കാര്യം മോദി ഓർമ്മിപ്പിച്ചു. 2017-ൽ ശ്രീലങ്കയെ വിനാശകരമായ വെള്ളപ്പൊക്കം ബാധിച്ചപ്പോൾ, സഹായഹസ്തം നീട്ടിയ ആദ്യ രാജ്യം ഭാരതയിരുന്നു. 2018-ൽ ഇന്തോനേഷ്യയിലുണ്ടായ സുനാമി ദുരന്തത്തെ തുടർന്ന്, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യ അവിടുത്തെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നു. അതുപോലെ, മ്യാൻമറിലെ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടമായാലും, 2019-ലെ മൊസാംബിക്കിലെയും 2020-ലെ മഡഗാസ്കറിലെയും പ്രതിസന്ധികളായാലും, സേവന മനോഭാവത്തോടെ ഭാരതം എല്ലായിടത്തും എത്തിച്ചേർന്നു.
വിദേശത്ത് കുടുങ്ങിയവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഭാരത സായുധ സേന അതത്കാലങ്ങളിൽ ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. യെമൻ മുതൽ സുഡാൻ വരെ, ആവശ്യമുള്ളപ്പോഴെല്ലാം, അവരുടെ വീര്യവും ധീരതയും ലോകമെമ്പാടുമുള്ള ഭാരതീയരിൽ വിശ്വാസം വർദ്ധിപ്പിച്ചു. ഈ ദൗത്യങ്ങളിലൂടെ ആയിരക്കണക്കിന് വിദേശ പൗരന്മാരുടെയും ജീവൻ ഭാരതം രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“കര, കടൽ, ആകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും – എല്ലാ സാഹചര്യങ്ങളിലും – ഇന്ത്യൻ സായുധ സേന രാജ്യത്തെ സേവിക്കുന്നു”, മോദി പറഞ്ഞു. ഭാരത സമുദ്രാതിർത്തികളും വ്യാപാര താൽപ്പര്യങ്ങളും സംരക്ഷിക്കാൻ നാവികസേന കടലിൽ വിന്യസിക്കപ്പെടുമ്പോൾ, വ്യോമസേന ആകാശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നു. കരയിൽ ചുട്ടുപൊള്ളുന്ന മരുഭൂമികൾ മുതൽ മഞ്ഞുമൂടിയ ഹിമാനികൾ വരെ, സൈന്യവും ബിഎസ്‌എഫ്, ഐടിബിപി ഉദ്യോഗസ്ഥരും പാറപോലെ ഉറച്ചുനിൽക്കുന്നു. വിവിധ അതിർത്തി മേഖലകളിൽ, എസ്എസ്ബി, അസം റൈഫിൾസ്, സിആർപിഎഫ്, സിഐഎസ്എഫ് , ഇന്റലിജൻസ് ഏജൻസികളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഭാരത മാതാവിനെ ശക്തമായി കാത്തുകൊണ്ട് സേവനമനുഷ്ഠിക്കുന്നു. ദേശീയ പ്രതിരോധത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭാരത തീരദേശ സുരക്ഷ ഉറപ്പാക്കാൻ രാവും പകലും അവർ നാവികസേനയുമായി നിരന്തരമായ ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ ഈ മഹത്തായ ദൗത്യത്തിൽ അവരുടെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.
















