കൊല്ലം: പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. നേരത്തെ ഇക്കാര്യം ഷിബു ബേബി ജോണും വിഡി സതീശനും പറഞ്ഞപ്പോഴുമുണ്ടാകാത്ത കനത്ത ആക്രമണമാണ് സിപിഎം സൈബർ സംഘത്തിന്റെ നേതൃത്വത്തിൽ തനിക്കെതിരെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുകാർ വേട്ടയാടാൻ ശ്രമിച്ചാലൊന്നും പറഞ്ഞതിൽ നിന്ന് പിന്മാറില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. കോട്ടയത്ത് പോലീസ് ക്ലബ്ബിൽ രഹ്ന ഫാത്തിമയ്‌ക്കും ബിന്ദു അമ്മിണിയ്‌ക്കും പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ഷിബു ബേബി ജോണാണ്. പിന്നീട് വിഡി സതീശനും പറഞ്ഞു. സിപിഎമ്മിനെ എന്റെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഎമ്മാണ്. വീണ്ടും എന്നെ സംഘിയാക്കാനാണ് ശ്രമം നടക്കുന്നത്. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. അതിലും സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകൾ ഉദാഹരണമാണ്. കേരളത്തിൽ ബിജെപിക്ക് അധികാരത്തിൽ എത്താൻ പിണറായി വിജയൻ വഴിയൊരുക്കുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ വിശദീകരിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗമുണ്ടായത്. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്പയിൽ ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തതെന്നുമായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ വിമർശനം.
















