മുംബൈ : ആർഎസ്‌എസിനോടുള്ള കോൺഗ്രസിന്റെ ശത്രുത പുതിയ കാര്യമല്ലെന്നും അവർ പണ്ടു മുതലേ ഇതേ മനോഭാവം പുലർത്തുന്നവരാണെന്നും വ്യക്തമാക്കി സുരുചി പ്രകാശൻ ചെയർമാൻ രാജീവ് തുലി. കർണാടക സർക്കാർ ആർഎസ്‌എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങൾ കൊണ്ടുവരാൻ തന്ത്രപ്പെടുന്നതിനിടയിലാണ് രാജീവ് തുലിയുടെ ഈ പരാമർശം. ആർഎസ്എസുമായുള്ള കോൺഗ്രസിന്റെ ശത്രുത പുതിയതല്ല, പഴയതാണെന്ന് തുലി ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് ആണ് പറഞ്ഞത്.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 1948 ൽ സംഘടനയെ തകർക്കാൻ പറഞ്ഞിരുന്നു. ഭാരതീയത, ദേശീയത, ഹിന്ദുത്വ എന്നിവയ്‌ക്ക് എതിരാണ് സംഘടനയെന്ന് അദ്ദേഹം ആരോപിച്ചതും രാജീവ് ഓർമ്മിപ്പിച്ചു. കൂടാതെ 1948-ലെ നിരോധനത്തിന് 28 ദിവസങ്ങൾക്ക് ശേഷം മഹാത്മാഗാന്ധിയുടെ വധത്തിൽ ആർഎസ്എസിന് പങ്കില്ലെന്ന് തനിക്ക് മനസ്സിലായെന്ന് സർദാർ പട്ടേൽ നെഹ്‌റുജിക്ക് ഒരു കത്ത് എഴുതി. പിന്നീട് നിരോധനം പിൻവലിക്കപ്പെട്ടത് ആരും മറക്കരുതെന്ന് തുലി പറഞ്ഞു.
തുടർന്ന് വർഷങ്ങൾക്ക് ശേഷം 1975-ൽ നിരോധനം വീണ്ടും ഏർപ്പെടുത്തുകയും 1977-ൽ അത് പിൻവലിക്കുകയും ചെയ്തു. അങ്ങനെ ആദ്യം നെഹ്‌റു, പിന്നീട് ഇന്ദിരാഗാന്ധി, തുടർന്ന് നരസിംഹറാവു എന്നിവർ ആർഎസ്എസിനെ മൂന്ന് തവണ നിരോധിച്ചു. പിന്നീട് അവർക്ക് നിരോധനം പിൻവലിക്കേണ്ടി വന്നു. ഇന്നത്തെ കോൺഗ്രസിന്റെ അവസ്ഥ നിങ്ങൾക്ക് കാണാൻ കഴിയും. എയു ഹ്യൂമിന്റെ കോൺഗ്രസ് എപ്പോഴും ഇന്ത്യ, ദേശീയത, ഹിന്ദുത്വ സനാതന എന്നിവയ്‌ക്ക് എതിരാണ്. അവർ നേരത്തെയും അതിനെ എതിർത്തിരുന്നു, ഇപ്പോഴും അവർ അതിനെ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ശനിയാഴ്ച വിശ്വ ഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസൽ കർണാടകയിലെ ആർഎസ്‌എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കോൺഗ്രസ് ശ്രമിച്ചതിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടി സ്വന്തം ചരമക്കുറിപ്പ് എഴുതുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ആർഎസ്‌എസിനെ നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിലൂടെ കോൺഗ്രസ് അടിസ്ഥാനപരമായി സ്വന്തം ചരമക്കുറിപ്പ് എഴുതുകയാണ്. അവരുടെ നേതാക്കൾ പാർട്ടിക്ക് വേണ്ടി അപകടകരമായ നടപടികൾ സ്വീകരിക്കുന്നു. ആർഎസ്‌എസിനെ നിരോധിച്ചാൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ നാലിരട്ടിയായി വർദ്ധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















