തിരുവനന്തപുരം/ഇടുക്കി ∙ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്‌ക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിനോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നതും മന്നാർ കടലിടുക്കിനു മുകളിലായി ഒരു ചക്രവാതച്ചുഴി രൂപം കൊണ്ടതുമാണ് ശക്തമായ മഴയ്‌ക്ക് പ്രധാന കാരണം. അടുത്ത മണിക്കൂറുകളിൽ ഈ സംവിധാനങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കിയിൽ ദുരന്തം: ഒരാൾ മരിച്ചു
ഇടുക്കി വെള്ളാരംകുന്നിൽ കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് പതിച്ച മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പറപ്പിള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കുമളി–ആനവിലാസം റോഡിൽ അപകടം സംഭവിച്ചത്. കല്ലും മണ്ണും നിറഞ്ഞ റോഡ് ശ്രദ്ധയിൽപ്പെടാതെ സ്കൂട്ടർ ഇടിച്ചുകയറിയതാണ് അപകടകാരണം.
വ്യാപക നാശനഷ്ടം
കുമളി മേഖലയിൽ വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടമാണ് ഉണ്ടായത്. വീട്ടിൽ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. കുമളി ടൗൺ, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈൽ, പെരിയാർ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.30 അടിയായി. 140 അടിയിലേക്ക് എത്താനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പിൽവെ ഷട്ടറുകൾ മുഴുവൻ ഇന്ന് രാവിലെ 9 മണിക്ക് ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് അടിയന്തര മുന്നറിയിപ്പ് നൽകി. സെക്കൻഡിൽ 10,000 ഘനയടി വെള്ളം ഒഴുക്കാനുള്ള ലക്ഷ്യത്തോടെയാണ് നടപടി.
അടുത്ത ദിവസങ്ങളിലും മുന്നറിയിപ്പ്
മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ചയും ഓറഞ്ച് മുന്നറിയിപ്പ് നിലനിൽക്കും. 20, 21 തീയതികളിൽ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും ഒഴികെയുള്ള ജില്ലകളിൽ മഞ്ഞമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ അവസാനംവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം.
കേരള തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. മിന്നലും കാറ്റും ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതിരിക്കണമെന്ന് മുന്നറിയിപ്പ്.
















