കൊച്ചി: ഹിജാബ് വിവാദത്തില്‍ ഇരവാദമുയര്‍ത്തിയും സര്‍ക്കാരിനെ പ്രശംസിച്ചും വിദ്യാര്‍ത്ഥിനിയുടെ പിതാവിന്‌റെ ഫേസ് ബുക്ക് കുറിപ്പ്. നാട്ടിലെ സമാധാനം തകര്‍ക്കാന്‍ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് സ്‌കൂള്‍ അധികൃതരും മറ്റും വിട്ടു നില്‍ക്കണമെന്ന അഭ്യര്‍ത്ഥനയും കുറിപ്പിലുണ്ട്.
കുഴപ്പങ്ങളെല്ലാം കുത്തിപ്പൊക്കിയ ശേഷം നല്ലവനായ ഉണ്ണി ചമഞ്ഞുള്ള കുറിപ്പിന്‌റെ പൂര്‍ണ്ണരൂപം: എന്റെ മകളുടെ മൗലികാവകാശമായ തലമറച്ച് സ്‌കൂളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യത്തോട് വളരെ പോസിറ്റീവായാണ് കേരള സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോര്‍ട്ടും മകള്‍ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വ്യക്തമാക്കുന്നതുമാണ്. എന്നാല്‍ തികച്ചും ന്യായമായ ഈ ആവശ്യത്തോട് സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ വളരെ വേദനയുണ്ടാക്കുന്നതാണ്.
നാട്ടിലെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകര്‍ത്തു. മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ അങ്ങേയറ്റം തളര്‍ത്തി. ചില രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
ഇത്തരം സമ്മര്‍ദങ്ങള്‍ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങള്‍. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരില്‍ രാഷ്‌ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളില്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. അതില്‍ സ്‌കൂളിലെ PTA പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയമായ ഇടപെടല്‍ എനിക്കും എന്റെ മകള്‍ക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാല്‍ ഈ സ്‌കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടി.സി വാങ്ങി മറ്റേതെങ്കിലും സ്‌കൂളില്‍ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം.
അതോടെ ദുര്‍വാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുമെന്ന് കരുതട്ടെ. നാട്ടിലെ സമാധാനം തകര്‍ക്കാന്‍ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് സ്‌കൂള്‍ അധികൃതരും പിടിഎയും മറ്റ് തത്പര കക്ഷികളും പിന്‍മാറണമെന്നും അഭ്യര്‍ഥിക്കുന്നു.
















