പാറ്റ്ന: ഞാനാരാണ് ഒരാളെ മുഖ്യമന്ത്രിയാക്കാൻ? ചോദിക്കുന്നത് പല സംസ്ഥാങ്ങളിൽ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമുള്ള പാർട്ടിയുടെ നേതാവ്, അമിത്ഷാ. ബിജെപിയുടെ മുൻ ദേശീയാദ്ധ്യക്ഷനും ഇപ്പോൾ ആഭ്യന്തര മന്ത്രിയും. ബീഹാറിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിനാണ് ഈ മറുപടി.
ബിജെപിയും എൻഡിഎയും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്ന രീതിയെക്കുറിച്ച് അമിത് ഷാ വിവരിച്ചു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ കക്ഷി നേതാക്കൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പ് നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചാൽ നിതീഷ് കുമാറിനെ ബീഹാർ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യത്തിനോട് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ആരെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ ഞാൻ ആരാണ്? സഖ്യത്തിൽ നിരവധി പാർട്ടികളുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം നാമെല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ, പാർട്ടികളുടെ നേതാക്കൾ അവരുടെ നേതാവിനെ തീരുമാനിക്കും. ഇപ്പോൾ നിതീഷ് കുമാർ ജി ഞങ്ങളുടെ സഖ്യത്തിന് നേതൃത്വം നൽകുന്നു,”
ബിജെപിക്ക് നിതീഷ് കുമാറിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് മാത്രമല്ല, ബീഹാറിലെ ജനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭയിൽ ബിജെപിക്ക് കൂടുതൽ എംഎൽഎമാർ ഉണ്ടായിരുന്നിട്ടും നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജെഡിയു മേധാവിയെ രാജ്യ രാഷ്‌ട്രീയത്തിലെ ഒരു പ്രധാന കേന്ദ്രബിന്ദുവായി വിശേഷിപ്പിച്ച ഷാ, താൻ ഒരിക്കലും കോൺഗ്രസ്സുകാരനായിരുന്നിട്ടില്ലെന്ന് പറഞ്ഞു. “രണ്ടര വർഷത്തിൽ കൂടുതൽ അദ്ദേഹം ഒരിക്കലും കോൺഗ്രസിൽ തുടർന്നിട്ടില്ല. ഒരു രാഷ്‌ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹത്തെ വിലയിരുത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മുഴുവൻ രാഷ്‌ട്രീയ ജീവിതവും പരിശോധിക്കണം,” അമിത് അഭിപ്രായപ്പെട്ടു.
















