തിരുവനന്തപുരം: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് കോട്ടയ്‌ക്കകത്ത് വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കായംകുളം ശ്രീചക്രം കാണാനില്ല. 1745 ല്‍ കായംകുളത്തു നിന്നും രാമയ്യന്‍ദളവ തട്ടിയെടുത്ത് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന അപൂര്‍വവും ചരിത്രപ്രസിദ്ധവുമായ ശ്രീചക്രം ആണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം. ശ്രീചക്രം എവിടെയുണ്ടെന്ന് ക്ഷേത്ര ചുമതലക്കാര്‍ക്ക് അറിവില്ല. വ്യക്തമായ രേഖകളൊന്നുംതന്നെ ദേവസ്വംബോര്‍ഡിന്റെ പക്കലില്ല. കായംകുളം ശ്രീചക്രം ഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നുവെന്ന് കേട്ടുകേള്‍വിയുള്ളവര്‍ പോലും ഇപ്പോള്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലില്ല.
പലതവണ കായംകുളത്തെ ആക്രമിച്ച് പരാജയമേറ്റു വാങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ ജ്യോതിഷികളുടെ സഹായത്തോടെയാണ് കായംകുളത്തെ ശ്രീചക്രത്തെക്കുറിച്ച് മനസിലാക്കിയത്. കായംകുളത്തിന്റെ ഉയര്‍ച്ചയ്‌ക്ക് കാരണമായ ശ്രീചക്രം ഏതുവിധേനയും തിരുവനന്തപുരത്ത് എത്തിക്കാന്‍ ആഗ്രഹിച്ച മാര്‍ത്താണ്ഡവര്‍മ്മ അതിനായി വിശ്വസ്തനായ രാമയ്യന്‍ദളവയെ ചട്ടം കെട്ടുകയായിരുന്നു. ഓടനാടിന്റെ പരദേവതയായി കണക്കാക്കപ്പെട്ടിരുന്ന രാമപുരം ഭഗവതിക്ഷേത്ര തേവാരപ്പുരയില്‍ സൂക്ഷിച്ചിരുന്ന ശ്രീചക്രത്തെ രാമയ്യന്‍ദളവ കൈക്കലാക്കി തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ ശ്രീചക്രം സൂക്ഷിച്ചിരുന്നെങ്കിലും ദേവസ്വംബോര്‍ഡിന്റെ നിലവിലെ രജിസ്റ്ററുകളിലൊന്നും ശ്രീചക്രത്തെക്കുറിച്ച് സൂചനപോലുമില്ല.
ഇതിനിടയിലാണ്, വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ പരസ്പരമുള്ള പിണക്കങ്ങള്‍ പോലും തീര്‍ക്കുന്നത് ക്ഷേത്രരജിസ്റ്ററുകള്‍ കീറിയെറിഞ്ഞാണെന്ന വിവരം പുറത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പരസ്പരം കലഹിച്ച ജീവനക്കാര്‍ രസീത് ബുക്കുകളും രജിസ്റ്ററുകളും കീറി ശുചിമുറിയിലിട്ട് വെള്ളമൊഴിച്ച് നശിപ്പിച്ചിരുന്നു. ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന ദക്ഷിണയും കാഴ്ച വസ്തുക്കളും പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കം പലപ്പോഴും കയ്യാങ്കളിയുടെ വക്കോളമെത്താറുണ്ടെന്ന് ഭക്തര്‍ വെളിപ്പെടുത്തുന്നു.
ഇടതുപക്ഷ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു ക്ഷേത്രത്തിലെ കയ്യാങ്കളി. പരസ്പരവൈരം തീര്‍ക്കാന്‍ ഇവര്‍ ക്ഷേത്ര മുതലുകള്‍ നശിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ രജിസ്റ്ററുകള്‍ നശിപ്പിച്ചതിനൊപ്പം കാണിക്കവഞ്ചിയില്‍ കുങ്കുമം കലക്കിയ വെള്ളമൊഴിച്ച് കറന്‍സി നോട്ടുകളെല്ലാം കേടാക്കുകയും ചെയ്തിരുന്നു. ദേവസ്വം വിജിലന്‍സ് അന്വേഷിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും ജീവനക്കാര്‍ ഇടതുപക്ഷ പ്രവര്‍ത്തകരായതിനാല്‍ തൊട്ടടുത്ത ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. കുറ്റക്കാര്‍ക്ക് അനുകൂലമായ വിധത്തില്‍ ഉന്നതങ്ങളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായതായാണ് വിവരം.
ക്ഷേത്രം ശാന്തിക്കാരനായ ജയപ്രകാശ്, വാച്ചര്‍ ഉദയകുമാര്‍, തളി ആയി ജോലി നോക്കുന്ന രോഹിണി എന്നിവരാണ് കലഹം മൂത്ത് ക്ഷേത്രവകകള്‍ നശിപ്പിച്ചത്. ഇവരെ യഥാക്രമം ആര്യശാല ക്ഷേത്രം, കമലാദിച്ചപുരം ക്ഷേത്രം, പുത്തന്‍ചന്ത ദേവസ്വം എന്നിവിടങ്ങളിലേക്കാണ് സ്ഥലംമാറ്റിയത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിലും വ്യാപക ക്രമക്കേടുണ്ടെന്നാണ് ഭക്തജനങ്ങള്‍ ആരോപിക്കുന്നത്.
















