തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി നിലനിൽക്കുന്നു. ഞായറാഴ്ചയോടെ ഇത് കേരള കർണാടക തീരത്തിനു സമീപം ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ 18 വരെ മത്സ്യ ബന്ധനം വിലക്കി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 17 ന് രാത്രി പതിനൊന്നര വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇനിയുള്ള അഞ്ച് ദിവസം മഴ കനക്കും. ഒമ്പത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. മധ്യ-തെക്കൻ ജില്ലകളിൽ രണ്ടുദിവസം പരക്കെ മഴ സാധ്യതയുണ്ട്.
















