ന്യൂയോർക്ക് :അമേരിക്കയ്‌ക്കെതിരേ ചൈനയ്‌ക്കുവേണ്ടി ചാരപ്പണി ചെയ്ത ഭാരതവംശജൻ അമേരിക്കയിൽ അറസ്റ്റിലായി. അമേരിക്കൻ പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണിൽ കോൺട്രാക്ടറായും ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവായും ജോലി ചെയ്തിരുന്ന ഭാരതവംശജനായ ആഷ്ലി ടെല്ലിസാണ് അറസ്റ്റിലായത്.
ദക്ഷിണേഷ്യൻ കാര്യങ്ങളിൽ വിദഗ്‌ദ്ധനായ ആഷ്ലി ടെല്ലിസ്, വ്യോമസേനയുടെ തന്ത്രങ്ങളും സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കുകയും ചില രേഖകൾ മാറ്റിക്കളയുകയും ചെയ്തതായി ഇതു സംബന്ധിച്ച വിവരങ്ങളിൽ പറയുന്നു.
അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇന്റലിജൻസ് (എഫ്ബിഐ) കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, കഴിഞ്ഞ നിരവധി വർഷങ്ങളായി ടെല്ലിസ് ചൈനാ സർക്കാർ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി പറയുന്നു.
രഹസ്യമായിട്ടുള്ള ദേശീയ പ്രതിരോധ രേഖകൾ നിയമവിരുദ്ധമായി കൈവശം വച്ചതിനും ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതിനുമാണ് ടെല്ലിസിനെതിരെ കേസെടുത്തിട്ടുള്ളതെന്ന് യു എസ് അറ്റോർണി ഓഫീസ് വ്യക്തമാക്കി.
എഫ്ബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നും ക്രിമിനൽ പരാതിയിൽ നിന്നുമാണ് ഇത്രയും വിവരങ്ങൾ പുറത്തുവന്നത്. ടെല്ലിസിനെതിരെ ഒക്ടോബർ 13 ന് വിർജീനിയ ജില്ലാ കോടതിയിൽ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കൈവശം വച്ചതിലൂടെ ടെല്ലസി ഫെഡറൽ നിയമം ലംഘിച്ചുവെന്നാണ് എഫ്ബിഐ പറയുന്നത്.
നേരത്തെ ശനിയാഴ്ച വിർജീനിയയിലെ വിയന്നയിലുള്ള ടെല്ലിസിന്റെ വസതിയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) റെയ്ഡ് നടത്തി ആയിരം പേജുകളുള്ള രഹസ്യ രേഖകൾ കണ്ടെടുത്തിരുന്നു. എഫ്ബിഐ റെയ്ഡിനിടെ കണ്ടെടുത്ത അതീവ രഹസ്യ രേഖകൾ ടെല്ലിസിന്റെ ഓഫീസിലെ പൂട്ടിയ ഫയലിംഗ് കാബിനറ്റിലും ഒരു മേശയിലും മൂന്ന് വലിയ കറുത്ത മാലിന്യ സഞ്ചികളിലും നിന്ന് കണ്ടെത്തിയിരുന്നു.
കുറ്റം തെളിയിക്കപ്പെട്ടാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 2,50,000 ഡോളർ(2,21,84,225 രൂപ) പിഴയും ലഭിക്കാം. കൂടാതെ ബന്ധപ്പെട്ട രേഖകൾ കണ്ടുകെട്ടുകയും ചെയ്യും. അതേസമയം ഇത് ആരോപണം മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നത് വരെ ടെല്ലിസിനെ നിരപരാധിയായി കണക്കാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
















