ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാന് നിയന്ത്രണ രേഖയിൽ നൂറിലധികം പാക്‌സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് ചൊവ്വാഴ്ച പറഞ്ഞു. ആഗസ്ത 14 ന് പാക് സ്വാതന്ത്ര്യദിനത്തിൽ അവർ നൽകിയ ‘മരണാനന്തര അവാർഡുകളുടെ എണ്ണം’ കണക്കിലെടുക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുന്നുവെന്ന് ഘായ് പറഞ്ഞു. മാറ്റിമാറ്റി പറയുകയും നുണകൾ മറയ്‌ക്കാൻ പുതിയത് പറയുകയും ചെയ്യുന്ന പാകിസ്ഥാൻ സൈന്യത്തിന്റെയും സർക്കാരിന്റെയും മണ്ടത്തരത്തിലൂടെയാണ് യഥാർത്ഥ ജീവഹാനിയുടെ കണക്ക് വെളിപ്പെട്ടത്.
‘കഴിഞ്ഞ മാസം ആഗസ്ത് 14 ന് പാകിസ്ഥാൻ പുറത്തിറക്കിയ, അവർ നൽകിയ മരണാനന്തര അവാർഡുകളുടെ എണ്ണം കണക്കാക്കുമ്പോൾ എൽഒസിയിൽ അവർക്ക് സംഭവിച്ച ആൾനാശം 100 ൽ കൂടുതലാണെന്ന് വ്യക്തമാകുന്നു..’ ജനറൽ ഘായ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ പറയുന്നു.
പാക് സൈനിക മേധാവി അസിം മുനീറിനെ നേരിട്ട് പേര് പറയാതെ, ഡിജിഎംഒ ഇങ്ങനെ പറഞ്ഞു, ‘ആ സമയത്ത് (സിന്ദൂർ ഓപ്പറേഷൻ) പാകിസ്ഥാൻ സൈന്യത്തിനും അതിന്റെ മേധാവിയ്‌ക്കും പിടിച്ചുനിൽക്കാൻ അങ്ങനെയൊക്കെ ചെയ്യാൻ നിർബന്ധിതരായിരുന്നു എന്ന വസ്തുത എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ മാത്രമല്ല, പാക് സൈന്യത്തിന്റെയും പ്രതിച്ഛായ സംരക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അവർക്ക് അറിയാവുന്ന ഏറ്റവും നല്ല മാർഗവും ഏക മാർഗവും അവർ ചെയ്തു, അത് ഭീരുത്വമായിരുന്നിട്ടുകൂടി അത് ചെയ്യുക എന്നതായിരുന്നു വഴി.’
സൈനിക കൃത്യതയുടെയും നയതന്ത്ര ചടുലതയുടെയും സംയോജനം എന്നാണ് സിന്ദൂർ ഓപ്പറേഷനെ വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘സൈനിക കൃത്യതയുടെയും നയതന്ത്ര ചടുലതയുടെയും, വിവര മേധാവിത്വത്തിന്റെയും, സാമ്പത്തിക സ്വാധീനത്തിന്റെയും സംയോജനമായിരുന്നു അത്… പഹൽഗാമിൽ ഭീകരാക്രമണം നടന്ന നിമിഷം 1960 ലെ സിന്ധു ജല ഉടമ്പടി നിർത്തിവച്ചതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്… ഞങ്ങളുടെ സൈനിക നടപടികൾ ലക്ഷ്യമിട്ടതും നിയന്ത്രിതവും, തീവ്രത വർദ്ധിപ്പിക്കാത്തതുമായിരുന്നു, ഞങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ ഞങ്ങൾ അവ പരസ്യമായി അംഗീകരിച്ചു. സമ്മർദ്ദം ചെലുത്താൻ നിർണായകവും പ്രധാനപ്പെട്ടതുമായ പരമ്പരാഗത നടപടികൾ ഞങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തി.’
പഹൽഗാം ആക്രമണ കുറ്റവാളികളെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘ 96 ദിവസം വേണ്ടിവന്നു. പക്ഷേ ഞങ്ങൾ അവരെ വിശ്രമിക്കാൻ അനുവദിച്ചില്ല. ഈ മൂന്ന് പേരെയും കണ്ടെത്തി ക്ലിനിക്കലായി അവസാനിപ്പിച്ചു. അവർ ഓടി തളർന്നുപോയതായി തോന്നി, അവർക്ക് ആഹാരം കിട്ടാതെ തളർന്നിരുന്നു. വളരെ പോഷകാഹാരക്കുറവുള്ളവരായി കാണപ്പെട്ടു… പലപ്പോഴും, ആളുകൾ ചോദിച്ചു, അവർ എവിടെ അപ്രത്യക്ഷരായെന്ന്. പക്ഷേ ചിലപ്പോൾ അത്തരം സന്ദർഭത്തിൽ ഒരു വൈക്കോൽ കൂനയിൽ ഒരു സൂചി തിരയുന്നത് പോലെയായിരിക്കും കാര്യങ്ങൾ.’
പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായാണ് സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ലഷ്‌കർ-ഇ-തൊയ്ബയുടെ കേന്ദ്രം ഉൾപ്പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മെയ് 10 ന് താൽക്കാലികമായി സൈനിക നടപടി നിർത്തിവക്കുകയായിരുന്നു.
















