കൊച്ചി: ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ (86)അന്തരിച്ചു. എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു മരണം. ഭൗതിക ശരീരം വൈകിട്ട് 5 ന് ആലുവയിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ സംസ്കാരം തന്ത്രവിദ്യാപീഠത്തിൽ.
വിജയലക്ഷ്മിയാണ് ഭാര്യ. വിഷ്ണുപ്രസാദ് മകനും വിഷ്ണുപ്രിയ മകളുമാണ്. മരുമക്കള്‍: അനുപമ, രാജേഷ് . ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി.
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന്‍ പി. മാധവ്ജിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 2003ല്‍ പ്രാന്ത സംഘചാലകായി. രണ്ട് പതിറ്റാണ്ടോളം ആ ചുമതലയില്‍ തുടര്‍ന്നു. ആര്‍എസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 1999ല്‍ സഹപ്രാന്തസംഘചാലക് എന്നീ ഉത്തരവാദിത്തമേറ്റെടുത്തു.
സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചു.
മാതൃച്ഛായ അടക്കമുള്ള നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആലുവ ഗ്രാമസേവാസമിതിയുടെ പ്രേരണാസ്രോതസാണ് പി.ഇ.ബി. മേനോന്‍.
തന്ത്രവിദ്യാപീഠം, ബാലസംസ്‌കാരകേന്ദ്രം, ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതി, അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം, രാഷ്‌ട്രധര്‍മ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രേരണയായി. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ സംഘപ്രവർത്തനരംഗത്തും സാമൂഹിക-സാംസ്കാരിക രംഗത്തും പി.ഇ.ബി. മേനോൻ ഒരുപാട് വർഷങ്ങളായി സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ലക്ഷക്കണക്കിന് സ്വയംസേവകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുമെന്നതിൽ സംശയമില്ല.
മേനോന്റെ പറയത്ത് കുടുംബം കേരളത്തിന്റെ ആധ്യാത്മിക-സാംസ്കാരിക ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചവരാണ്. അദ്ദേഹത്തിന്റെ പൂർവ്വികനായ പറയത്ത് ഗോവിന്ദമേനോൻ ആഗമാനന്ദസ്വാമികൾക്ക് പെരിയാറ്റിൻകരയിലെ അദ്വൈതാശ്രമം നിർമ്മിക്കാൻ ഒരു ഏക്കറിലധികം സ്ഥലം ദാനം ചെയ്തിരുന്നു. സ്വാമിജി ആരംഭിച്ച വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെ നിരവധി പണ്ഡിതന്മാരും സാമൂഹ്യനേതാക്കളും വളർന്നു. പത്മശ്രീ എം.കെ. കുഞ്ഞോൾ അടക്കം നിരവധി പ്രഗൽഭരെ ആ വിദ്യാഭ്യാസസംരംഭം സമൂഹത്തിന് നൽകി.
സംഘപ്രവർത്തനത്തിലേക്കുള്ള മേനോന്റെ പ്രവേശനം നാല് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ആരംഭിച്ചത്. മുതിർന്ന പ്രചാരകന്മാരായ മാധവജിയും ഭാസ്‌കർജിയും ഭാസ്‌കർറാവുവുമാണ് അദ്ദേഹത്തെ സംഘദൗത്യത്തിനായി തയ്യാറാക്കിയത്. ‘ഇരവി’ എന്ന ബഹുമതിപദം വഹിച്ചിരുന്ന പറയത്ത് കുടുംബം സാമൂഹിക ബഹുമാനത്തിന്റെയും സംഘടനാ പാരമ്പര്യത്തിന്റെയും പ്രതീകമായിരുന്നു.
അടിയന്തരാവസ്ഥയ്‌ക്കുശേഷം ജന്മഭൂമി പത്രത്തിന്റെ പുനരാരംഭത്തിനായി തയ്യാറാക്കിയ പ്രാരംഭ പദ്ധതികളിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. സാമ്പത്തിക ഉപദേശകനായും സംഘടനാ ശില്പിയായും അദ്ദേഹം മുന്നണിയിൽ നിന്നു പ്രവർത്തിച്ചു.
ആലുവയിലെ അദ്ദേഹത്തിന്റെ വസതി അഖില ഭാരതീയ അധികാരികൾക്കും മുതിർന്ന പ്രചാരകന്മാർക്കും ഒരുപോലെ ആത്മീയ-സംഘാടക കേന്ദ്രമായിരുന്നു.
ചൊവ്വരയിലെ പെരിയാറ്റിൻകരയിൽ സംഘത്തിന്റെ സാമൂഹിക ദൗത്യങ്ങൾ സാക്ഷാത്കരിക്കാൻ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാക്തികേന്ദ്രം മേനോനായിരുന്നു. മാധവജിയുടെ സങ്കൽപ്പത്തിൽ രൂപംകൊണ്ട തന്ത്രവിദ്യാപീഠം പോലുള്ള സ്ഥാപനങ്ങളുടെ വളർച്ചയിലും അദ്ദേഹത്തിന്റെ നിർണായക പങ്കുണ്ട്.
സംഘത്തിന്റെ ഏതാവശ്യത്തിനും രാജ്യത്തിൻറെ ഏതു ഭാഗത്തേക്കും യാത്രചെയ്ത് അത് നിറവേറ്റിയ പാരമ്പര്യമാണ് മേനോൻ സാർ പിന്നിലാക്കി പോയത്. സംഘടനാപരമായ ദീർഘദർശിത്വം, ആത്മീയ മൂല്യങ്ങളോടുള്ള അഗാധമായ പ്രതിബദ്ധത, സംഘജീവിതത്തിലെ ത്യാഗപാരമ്പര്യം എന്നിവ അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടുനിർത്തുന്നു.
















