തിരുനെല്ലി: വയനാട്ടിൽ തിരുനെല്ലി ക്ഷേത്രത്തിന്റെ നിക്ഷേപത്തുക തിരികെ നൽകാതെ സഹകരണ ബാങ്ക്. പലിശയടക്കം എട്ട് കോടിയോളം രൂപയാണ് സിപിഎം നിയന്ത്രണത്തിലുള്ള തിരുന്നെല്ലി സർവീസ് സഹകരണ ബാങ്ക് നൽകാനുള്ളത്. 2023 മുതൽ തുക ആവശ്യപ്പെട്ടുവെങ്കിലും തിരികെ നൽകിയില്ല. നിക്ഷേപം തിരികെ ലഭിക്കാതായതോടെ തിരുനെല്ലി ദേവസ്വം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.
ഞങ്ങളിട്ട പണം എവിടെയെന്ന ചോദ്യത്തിന് ഇതുവരെയും സർവീസ് സഹകരണ ബാങ്ക് മറുപടി പറഞ്ഞിട്ടില്ലെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പറയുന്നു. അമ്പലങ്ങളുടെ പണമോ മറ്റ് സ്വത്തുക്കളോ യാതൊരു വിധത്തിലും സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഈ തുക സഹകരണ ബാങ്കിൽ നിന്നുമെടുത്ത് മറ്റ് ബാങ്കിൽ നിക്ഷേപിക്കാൻ തിരുന്നെല്ലി ക്ഷേത്രം ബോർഡ് തീരുമാനിച്ചത്.
ആറ് കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇതിന്റെ പലിശയടക്കം എട്ട് കോടി രൂപയാണ് ലഭിക്കാനുള്ളത്. എന്നാൽ ഈ പണം ബാങ്കിൽ ഉണ്ടാവില്ലെന്ന അനുമാനത്തിലാണ് ക്ഷേത്ര ഭാരവാഹികൾ. മാനന്തവാടി റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കിലും 20 ലക്ഷം രൂപ ക്ഷേത്രം നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ മാനന്തവാടി അർബൻ സൊസൈറ്റി ബാങ്കിൽ ഒരു കോടി രൂപയും നിക്ഷേപിച്ചിരുന്നു. പനമരം ഭൂപണയ ബാങ്കിൽ മൂന്നര ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ടെന്നും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പറയുന്നു. ഈ ബാങ്കുകളെല്ലാം ഭരിക്കുന്നത് സിപിഎമ്മാണ്. ഇവിടെ നിന്നും തുക തിരികെ ലഭിച്ചിട്ടില്ല.
ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനാൽ പണം ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഈ തുക എത്രയും വേഗം തിരികെ ലഭിക്കേണ്ടതുണ്ട്. തൃശ്ശിലേരി ക്ഷേത്രത്തിന് 1.13 കോടി രൂപയും പലിശയും ലഭിക്കാനുണ്ട്.
















