തിരുവനന്തപുരം: ശബരിമല ദ്വാരപാലക സ്വർണപ്പാളി വിവാദത്തിൽ സ്വർണക്കവർച്ച സ്ഥിരീകരിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ. സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നാണ് വിലയിരുത്തല്‍.
2019 ൽ ഉണ്ടായിരുന്ന സ്വർണപ്പാളികളുമായി ഒത്തുനോക്കിയ ഫോട്ടോ പരിശോധനയിലാണ് വ്യത്യാസം കണ്ടെത്തിയത്. 2019-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിവെച്ചിരുന്ന പാളിയല്ല സന്നിധാനത്ത് ഇപ്പോഴുള്ളതെന്ന് ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് ശബരിമല സന്നിധാനത്ത് സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടെന്നാണ് കരുതേണ്ടത്. ഗോള്‍ഡ് സ്മിത്തും ഈ നിഗമനത്തിലേക്കാണ് എത്തുന്നത്.
ദേവസ്വത്തിലെ വിദഗ്‌ദ്ധരാണ് മാറ്റം കണ്ടെത്തിയത്. കൂടുതൽ പരിശോധനയ്‌ക്കായി വിജിലൻസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്വർണ്ണപ്പാളികളിലെ സ്വർണ്ണത്തിൻറെ മൂല്യവും തൂക്കവും മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.മഹസറിൽ തിരുവാഭരണം കമ്മീഷണറും ദേവസ്വം സ്മിത്തും ഒപ്പിട്ടിട്ടില്ലെന്നും കണ്ടെത്തി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദാണ് മഹസർ തയ്യാറാക്കിയത്. ദേവസ്വം സ്മിത്താണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തേണ്ടത്.
2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്ക് കൈമാറിയിരുന്നത് സ്വർണം പൊതിഞ്ഞ പാളികൾ തന്നെയായിരുന്നുവെന്നാണ് ദേവസ്വം ഉദ്യോഗസ്ഥൻ നൽകിയ മൊഴി. അതിനുപിന്നാലെ വിജിലൻസ് നടത്തിയ നിർണായക പരിശോധനയിലാണ് കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച ആധികാരികമായ ഒരു തീര്‍പ്പിലെത്തണമെങ്കില്‍ കൂടുതല്‍ വിദഗ്ധമായ പരിശോധന ആവശ്യമാണ്. ഇതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചേക്കും.
കൂടാതെ, നിലവില്‍ ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം ഗണിക്കാനുള്ള പരിശോധന നടത്തണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടേക്കും.
















