ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് അജയ് റായ് . ഓപ്പറേഷൻ സിന്ദൂരിൽ എന്തോ കുഴപ്പമുണ്ടെന്നാണ് അജയ് റായുടെ പ്രസ്താവന. സിഡിഎസ് ഒരു കാര്യം പറയുകയും കരസേനാ മേധാവി മറ്റൊന്ന് പറയുകയും ചെയ്യുന്നത് എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുവെന്നാണ് അജയ് റായ് പറയുന്നത് . അതേസമയം കോൺഗ്രസ് ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് ടോം വടക്കൻ പ്രതികരിച്ചു.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യം നാലോ അഞ്ചോ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി എയർ ചീഫ് മാർഷൽ എ പി സിംഗ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു . ഇതിനു പിന്നാലെയാണ് “ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ആവർത്തിച്ചുള്ള വിശദീകരണങ്ങൾ എന്തോ കുഴപ്പമുണ്ടെന്ന് തെളിയിക്കുന്നു. അവരുടെ ഉന്നത ഉദ്യോഗസ്ഥർ പോലും വ്യത്യസ്തമായ പ്രസ്താവനകൾ നടത്തുന്നു. ഗുരുതരമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു, പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് എല്ലാം വ്യക്തമാക്കണം.”എന്ന് അജയ് റായ് പറഞ്ഞത്.
മുൻപും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം അംഗീകരിക്കാൻ മടി കാട്ടിയവരാണ് കോൺഗ്രസ് . അതേസമയം അജയ് റായിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. “ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് എല്ലാ സൈനിക മേധാവികളും ഏകകണ്ഠമായാണ് പറയുന്നത് . അവർക്ക് (കോൺഗ്രസിന്) എന്ത് വിവരമാണ് വേണ്ടത്? കൊളംബിയയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അവർ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വിജയകരമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ഓപ്പറേഷൻ സിന്ദൂർ , പാകിസ്ഥാന് എവിടേക്ക് ഓടണമെന്ന് അറിയാത്ത വിധം കനത്ത നഷ്ടങ്ങൾ വരുത്തിവച്ചു,” ടോം വടക്കൻ പറഞ്ഞു.
















