പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സര്‍ക്കാരിന് ഒന്നും പേടിക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കും.
ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് (ക്ലിഫ് ഹൗസ്) ബിജെപി മാര്‍ച്ച് നടത്തുമെന്നും പി.കെ. കൃഷ്ണദാസ് അറിയിച്ചു. സ്വര്‍ണപ്പാളി വിവാദത്തോടെ സര്‍ക്കാരിന്റെ ചെമ്പ് ആണ് പുറത്തായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയില്‍ സ്വര്‍ണ മോഷണമാണ് നടന്നത്. സ്‌പോണ്‍സര്‍ഷിപ്പിന് പിന്നില്‍ കോടികളുടെ കൊള്ള നടന്നു.കേവലം ഇടനിലക്കാര്‍ മാത്രമല്ല. ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെയാണ് കൊള്ള നടന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
കൊള്ളയുടെ വിഹിതം ദേവസ്വം ബോര്‍ഡിനും ഭരണകൂടത്തിനും ലഭിച്ചു. ദേവസ്വം മന്ത്രി രാജിവെയ്‌ക്കണം. മോഷണം, കൊള്ള എന്നിവയ്‌ക്ക് കൂട്ടു നിന്ന ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം. സംസ്ഥാന സര്‍ക്കാരിന് പുറത്ത് ഒരു ഏജന്‍സി അന്വേഷിക്കണം. 2019 ല്‍ വലിയ കൊള്ള നടന്നു. അന്നത്തെ ദേവസ്വം പ്രസിഡന്റ്, മന്ത്രി എന്നിവര്‍ക്കെതിരെ സ്വര്‍ണ മോഷണതിന് കേസെടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ സുപ്രധാന രേഖകള്‍ സന്നിധാനത്ത് നിന്ന് കടത്തി കൊണ്ട് പോയി. മറ്റ് വില പിടിപ്പുള്ള പലതും മോഷണം പോയി. വിജയ് മല്യ കൊടുത്ത സ്വര്‍ണ്ണം എവിടെയെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി പറയണം. ദ്വാരപാലക പാളികള്‍ക്ക് ഭാരവ്യത്യാസം കണ്ട 2019ല്‍ എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ലെന്നും പികെ കൃഷ്ണദാസ് ചോദിച്ചു.
















