തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ വരുമ്പോള്‍ ശബരിമലയിലെ ദ്വാരപാലകര്‍ക്ക് സ്വര്‍ണകവചമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്. 2016 ആഗസ്ത് 8ന് നിറപുത്തരിക്ക് എടുത്ത ചിത്രത്തിലും ദ്വാരപാലകര്‍ക്ക് സ്വര്‍ണ കവചമാണുള്ളത്. ഇതാണ് 2019ല്‍ ചെമ്പ് തകിടാക്കി മാറ്റി ഉത്തരവിറക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്.
2019 മെയ് 29ന് മഹസര്‍ തയാറാക്കി ഉത്തരവിറക്കിക്കുമ്പോള്‍ അതുവരെ സ്വര്‍ണമായിരുന്ന പാളികള്‍ ചെമ്പായി. അതിന് മുമ്പ് ശ്രീകോവിലിന്റെ കതക്, കട്ടിളപ്പടി എന്നിവ ഉണ്ണികൃഷ്ണന്‍ തന്നെ സ്വര്‍ണം പൂശിയിരുന്നു എന്നാണ് രേഖകളിലുള്ളത്. അതിനു ശേഷമാണ് ദ്വാരപാലകരെയും അവരുടെ പീഠവും തെക്ക് വടക്ക് മൂലയിലെ ചെമ്പ് പാളികളും സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്.
അതിനായി അപേക്ഷയിലും സ്വര്‍ണപ്പാളികള്‍ക്ക് പകരം ചെമ്പ് എന്നാണ് രേഖപ്പെടുത്തിയത്. ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പാളികള്‍ എന്നാണ് രേഖപ്പെടുത്തിയത്.
കൂടാതെ സ്വര്‍ണം പൂശാന്‍ എത്തിച്ച സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തി തിരുവാഭരണ കമ്മിഷണര്‍ തയാറാക്കിയ മഹസറിലും ചെമ്പ് പാളികളാണ്. സ്വര്‍ണം പൂശാനെത്തിച്ചത് ചെമ്പ് പാളികളാണെന്നും സ്വര്‍ണം പൂശിയ ചെമ്പ് പാളികളില്‍ തങ്ങള്‍ക്ക് സ്വര്‍ണം പൂശാനാകില്ലെന്നും സ്മാര്‍ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.
ഇതോടെ 2016ല്‍ സിപിഎം അധികാരത്തില്‍ എത്തിയശേഷം പിണറായി സര്‍ക്കാര്‍ ശബരിയിമലയില്‍ നടത്തിയ കൊടുംകൊള്ളയാണ് ഇതിലൂടെ പുറത്തുവരുന്നത്.
















