കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് തിരുവനന്തപുരത്ത് ആയിരുന്നു. തുടക്കമിട്ടെങ്കിലും തുടക്കമിട്ടയാള്‍ ആറു മാസത്തിനകം തിരിച്ചു പോയതിനാലും അതിനിടെ ദത്തോ പന്ത്ഠേംഗിജി കോഴിക്കോട്ടെത്തി സംഘ പ്രവര്‍ത്തനം ആരംഭിക്കുകയും അതിന് ശക്തമായ തുടര്‍ച്ചയും വ്യാപനവും ഉണ്ടാവുകയും ചെയ്തതിനാല്‍ കേരളത്തില്‍ സംഘ പ്രവര്‍ത്തനം തുടങ്ങിയത് കോഴിക്കോട്ടാണെന്നു ചരിത്രത്തില്‍ ഇടം പിടിക്കുകയായിരുന്നു. 1925 ല്‍ ഡോക്ടര്‍ജിയുടെ വീട്ടില്‍ ആദ്യശാഖയില്‍ ഒത്തുകൂടിയവരില്‍ ഒരാളായിരുന്ന നീലകണ്ഠ യശ്വന്ത് തേലംഗ് (ബാബുറാവു തേലംഗ്) ആണ് രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം 1942 ല്‍ ആദ്യപ്രചാരകനായി തിരുവനന്തപുരത്തു സംഘ പ്രവര്‍ത്തനത്തിന് ഹരിശ്രീ കുറിച്ചത്. കാശി ഹിന്ദുസര്‍വകലാശാലയില്‍ തേലംഗിന്റെ സഹപാഠിയായിരുന്നു, തിരുവനന്തപുരംകാരന്‍ ഡോ. കേശവന്‍നായര്‍. ഡോക്ടര്‍ജിയെ നേരിട്ടുകണ്ട മലയാളിയായ ആദ്യസ്വയംസേവകനാണ് ഡോ. കേശവന്‍നായര്‍. തേലംഗ് തിരുവനന്തപുരത്തെത്തുമ്പോള്‍ ഡോ. കേശവന്‍നായര്‍ തിരുവിതാംകൂറിലെ ആയുര്‍വേദ ഡയറക്ടറായിരുന്നു. നേരിട്ട് സംഘപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പ്രമുഖ നിരയെ തേലംഗിന് പരിചയപ്പെടുത്തി. അതിലൊരാളായിരുന്നു യുവ അഭിഭാഷകനായ മാന്നാര്‍ പി.കെ. ഗോപാലന്‍ നായര്‍. നാഗ്പൂരിലെ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുത്ത ആദ്യ മൂന്നു മലയാളികളില്‍ ഒരാളായ ഗോപാലന്‍ നായര്‍ 1948 ലെ തിരുവിതാംകൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയി.
സമ്പര്‍ക്ക വലയം വ്യാപിപ്പിച്ച തേലംഗ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ കേരളത്തിലെ ആദ്യ ശാഖ സെക്രട്ടേറിയറ്റിനു സമീപം പുത്തന്‍ചന്തയില്‍ (ഇന്നത്തെ ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനം) ആരംഭിച്ചു. തുടര്‍ന്ന് കൊല്ലത്തും ശാഖ തുടങ്ങാനുള്ള ആഗ്രഹം ഗുരുജിയെ അറിച്ചെങ്കിലും തിരക്കുകൂട്ടേണ്ടതില്ലെന്നായിരുന്നു ഉപദേശം. തുടങ്ങിയ സ്ഥലത്ത് പ്രവര്‍ത്തനം ഉറപ്പിക്കാനും കൊല്ലത്തുനിന്ന് ഒരാളെ ഒടിസിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു ഗുരുജി 1942 മാര്‍ച്ച് 15ന് കത്തിലൂടെ നിര്‍ദ്ദേശിച്ചത്. ഇതിനു പിന്നാലെ മാര്‍ച്ച് 18 നാണ് നാഗ്പൂരില്‍ നിന്ന് ദത്തോപാന്ത് ഠേംഗിഡിയെ ചെന്നൈയിലേക്ക് അയക്കുന്നത്. ചെന്നൈയില്‍ നിന്നാണ് മദിരാശി പ്രാന്തപ്രചാരകനായിരുന്ന ദാദാജി പരമാര്‍ത്ഥിന്റെ നിര്‍ദ്ദേശപ്രകാരം ഠേംഗിഡിജി കോഴിക്കോട്ടേക്ക് നിയോഗിക്കപ്പെടുന്നത്. ആറുമാസത്തിനകം തേലംഗ് നാഗ്പൂരിലേക്ക് തിരിച്ചുപോയി.
തേലംഗിനു ശേഷം മധുകര്‍ കൃഷ്ണ ഓക് തിരുവനന്തപുരത്ത് ഒരു വര്‍ഷം പ്രചാരകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എത്തിയത് 12-ാം വയസില്‍ ഡോക്ടര്‍ജിക്കൊപ്പം പ്രവര്‍ത്തിച്ച മനോഹര്‍ ദേവ് ആയിരുന്നു. അദ്ദേഹം സെക്രട്ടേറിയറ്റിന് പിന്നില്‍ നാഷണല്‍ ക്ലബിനു സമീപം ശാഖ തുടങ്ങുകയും പുത്തന്‍ചന്തയിലുണ്ടായിരുന്ന ശാഖ പുനരാരംഭിക്കുകയും ചെയ്തു. കോളജ് വിദ്യാര്‍ത്ഥികളെയായിരുന്നു മനോഹര്‍ ദേവ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. വിവിധ കോളജുകളില്‍ പഠിച്ചിരുന്ന പി. പരമേശ്വരന്‍, എം.എ.കൃഷ്ണന്‍, പി.ജനാര്‍ദ്ദനന്‍, രാമചന്ദ്രന്‍ കര്‍ത്ത, പി. രാമചന്ദ്രന്‍, തുടങ്ങിയവര്‍ സംഘപ്രവര്‍ത്തനത്തില്‍ സജീവമായി. ഈ സമയമായപ്പോഴേക്കും ഫോര്‍ട്ട് സ്‌കൂളിനു സമീപത്തും പട്ടം യുപി സ്‌കൂളിനു സമീപത്തും മണക്കാടുമെല്ലാം ശാഖ തുടങ്ങിയിരുന്നു. പ്രചാരകന്മാര്‍ മാറിമാറി വരുന്ന സമയത്ത് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ദിവാകര്‍ കമ്മത്ത് പ്രചാരകനെപ്പോലെ പ്രവര്‍ത്തിച്ചു. മനോഹര്‍ദേവിന്റെ ശ്രമഫലമായി ഓലയില്‍ മലയാളി മെമ്മോറിയല്‍ സ്‌കൂളിലും ചങ്ങനാശ്ശേരി പെരുന്നയിലും തമിഴ്‌നാട്ടിലെ തക്കലയിലും പ്രവര്‍ത്തനം തുടങ്ങി. 1947 ആയപ്പോഴേക്കും കേരളത്തില്‍ 22 ശാഖകള്‍ തുടങ്ങിയിരുന്നു.
1943 ല്‍ എത്തിയ മനോഹര്‍ദേവ് 1952 ല്‍ പിതാവ് മരിച്ചതിനെത്തുടര്‍ന്ന് പ്രചാരക പ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങി. നാല് ഇളയ സഹോദരന്മാരുടെ രക്ഷാകര്‍തൃത്വം അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നിരുന്നു. എങ്കിലും വിവിധ സംഘചുമതലകള്‍ വഹിച്ചു. അപ്പോഴേക്കും വിദ്യാര്‍ത്ഥികളായെത്തിയ പി. പരമേശ്വരന്‍, എം.എ.കൃഷ്ണന്‍, രാമചന്ദ്രന്‍ കര്‍ത്താ, എസ്. ലക്ഷ്മിനാരായണന്‍, പി.രാമചന്ദ്രന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രചാരകന്മാരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവര്‍ത്തം വ്യാപിപ്പിക്കാന്‍ അരങ്ങൊരുക്കി.
സംഘപ്രവര്‍ത്തനം ശക്തമായതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംഘത്തെ നുണപ്രചരണത്തിലൂടെയും ആക്രമണങ്ങളിലൂടെയും തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചു. 1948 ജനുവരി 25ന് തൈക്കാട് പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച സാംഘിക്കില്‍ ഗുരുജി സംസാരിച്ചുകൊണ്ടുനില്‍ക്കെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. അക്രമികളുടെ കൂട്ടത്തില്‍ ഒഎന്‍വി കുറുപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍, സി.എന്‍. ശ്രീകണ്ഠന്‍നായര്‍ എന്നിവരും ഉണ്ടായിരുന്നു. സാംഘിക്കില്‍ പി. പരമേശ്വരനായിരുന്നു മുഖ്യശിക്ഷക്. സാംഘിക്കിനിടയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച അക്രമികളെ സ്വയംസേവകര്‍ ദണ്ഡകൊണ്ട് നേരിട്ടു. രക്ഷക് എന്ന നിലയില്‍ എം.എ. കൃഷ്ണനും ഉണ്ടായിരുന്നു. അക്രമികള്‍ അടികൊണ്ട് ചിതറിയോടി. ഇതെല്ലാം നടക്കുമ്പോഴും ഗുരുജി അക്ഷോഭ്യനായി സംസാരിച്ചുകൊണ്ടിരുന്നു. അന്ന് കൊണ്ട അടിയുടെ ചൂടിനെപ്പറ്റി പില്‍ക്കാലത്ത് മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കളോട് മലയാറ്റൂര്‍ രാമകൃഷ്ണനും സി.എന്‍. ശ്രീകണ്ഠന്‍നായരും തുറന്നുപറഞ്ഞിട്ടുമുണ്ട്. പേട്ടയിലെ കൗമുദി ഓഫീസില്‍ വച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും സി.എന്‍.ശ്രീകണ്ഠന്‍നായര്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ സ്വയംസേവകരാക്കി മാറ്റിയതും അവരെ പ്രചാരകന്മാരാക്കി വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും തിരുവനന്തപുരത്തെ സംഘചരിത്രത്തിന് നിറപ്പകിട്ടേകുന്നകാര്യമാണ്.
















