ചെന്നൈ : കരൂർ ദുരന്തത്തിന് പിന്നാലെ , നേപ്പാൾ മാതൃകയിൽ ഇന്ത്യയിലും കലാപം ഉണ്ടാകുമെന്ന് ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ആധവ് അർജുൻ . പോലീസിനെ വിമർശിച്ചുകൊണ്ട് ആധവ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിലാണ് ഇന്ത്യയിൽ യുവജന പ്രതിഷേധം നേപ്പാൾ മാതൃകയിൽ ഉണ്ടാകണമെന്ന് ആധവ് പറഞ്ഞിരിക്കുന്നത് .
കലാപത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ആധവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ‘റോഡുകളിൽ നടക്കുന്നത് മർദനത്തിലേക്ക് നയിക്കുകയും സോഷ്യൽ മീഡിയയിൽ അഭിപ്രായം പോസ്റ്റ് ചെയ്യുന്നത് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യുന്നുവെങ്കിൽ, പോലീസ് ഇതുപോലെ ഭരണമുന്നണിയുടെ സേവകരായി മാറുമ്പോൾ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഏക മാർഗം ഒരു യുവ വിപ്ലവത്തിലൂടെയാണ്. ശ്രീലങ്കയിലും നേപ്പാളിലും അധികാരികൾക്കെതിരെ ഒരു വിപ്ലവം സൃഷ്ടിക്കാൻ യുവാക്കളും ജനറൽ ഇസഡ് തലമുറയും ഒന്നിച്ചതുപോലെ, ഇവിടെയും യുവാക്കൾ ഉയർന്നുവരും .അത് സർക്കാർ മാറ്റത്തിനും ഭരണകൂട ഭീകരത അവസാനിപ്പിക്കുന്നതിനും അടിത്തറയിടും,’ എന്നാണ് ആധവ് അർജുൻ എക്‌സിൽ കുറിച്ചത്.
വിമർശനങ്ങൾ ഉയർന്നതോടെ ഈ പോസ്റ്റ് ആധവ് അർജുൻ പിൻ വലിക്കുകയും ചെയ്തു. പിന്നീട്, ഡിഎംകെ പ്രവർത്തകരും മറ്റുള്ളവരും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നു.
അതേസമയം 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ കരൂർ ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്നലെ അറസ്റ്റ് ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി. നിർമ്മൽ കുമാർ എന്നിവർക്കെതിരെ കേസെടുത്തു. ടി.വി.കെ നേതാവും കരൂർ സ്വദേശിയുമായ പൗൺ രാജിനെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടി.വി.കെയുടെ പരിപാടിക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ പൗൺ രാജാണ് ഒപ്പിട്ടിരുന്നത്.
















