തിരുവനന്തപുരം: ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ്. ഉണ്ണികൃഷ്ണൻ പോറ്റി ദുരൂഹ വ്യക്തിത്വമാണെന്നും പശ്ചാത്തലം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്.
ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിന്റെയും സർക്കാരിന്റെയും കണ്ണിലെ കരടായി മാറിയ സാഹചര്യത്തിലാണ് ഈ നീക്കം.
നിലവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പോലീസിലോ ക്രൈംബ്രാഞ്ചിലോ നേരിട്ട് പരാതി നൽകാൻ ബോർഡിന് കഴിയില്ല. അതിനാൽ ഹൈക്കോടതിയിൽ തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബോർഡ് അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റി സംശയനിഴലിൽ നിൽക്കുന്ന വ്യക്തിയാണെന്നും, പലതരം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും ബോർഡ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടും.
ഇതേതുടർന്ന് പോറ്റിയെ വീണ്ടും ചേദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ദേവസ്വം വിജിലൻസ്. ബോർഡിനെ സംശയ നിഴലിൽ നിർത്താൻ ശ്രമിച്ചതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ബോർഡ് ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഒട്ടേറെ ആരോപണങ്ങളും കേസുകളും നിലവിലുണ്ടെന്നാണ് ദേവസ്വം ബോർഡിന് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം ഹൈക്കോടതിയും പോറ്റിയുടെ സ്വഭാവത്തെക്കുറിച്ച് ചില സംശയങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ദേവസ്വം ബോർഡ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
















