കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ നേതാവും നടനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ കണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രമന്ത്രിമാരായ എൽ. മുരുകൻ, നൈനാർ നാഗേന്ദ്രൻ എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും കേന്ദ്രമന്ത്രി സന്ദർശിച്ച് വിവരങ്ങൾ തിരക്കി.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 111-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിജയ്‌യുടെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെ ആളുകൾ തിങ്ങിക്കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു. ഇരകളിൽ പലരും സ്ത്രീകളും കുട്ടികളും ആയിരുന്നു, പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു.
ദുരന്തത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം അനുവദിച്ചു.
















